Wednesday, 30 September 2015

ഫത്വ മുതല്‍ ഘര്‍വാപസി വരെ

(ശിരസ്സിനു മുകളില്‍ സ്നേഹത്തിന്റെ തണലുള്ളവര്‍ക്ക് സ്വര്‍ഗ്ഗം കാല്‍ക്കീഴിലായിരിക്കും )

ജനപ്രിയ റെക്കോഡുകള്‍ ഭേദിച്ച, ഒരു കാലഘട്ടത്തിന്റെ യുവത്വം ആഘോഷിച്ച ചലച്ചിത്രമായിരുന്നു ദില്‍സേയിലെ ഹൈലൈറ്റ് അടിപൊളിപ്പാട്ട് - 'ചെയ്യ ചെയ്യ' എന്ന ഗാനത്തിന്റെ ആമുഖമാണിത്. പ്രത്യക്ഷതലത്തില്‍ തികഞ്ഞ 'ഫ്രീക്കി മ്യൂസിക്ക്' ആയി നില്‍ക്കുന്നു. ആ ഗാനത്തിലുടനീളം സൂഫിസത്തിന്റെ ആത്മീയസ്പര്‍ശമുണ്ട്. പിന്നീടൊരിക്കല്‍ ആ ഗാനത്തിന്റെ ശില്‍പി എ ആര്‍ റഹ്മാന്‍ തന്നെ പറഞ്ഞു:
"അതൊരു സൂഫിഗാനമാണ്. ദൈവികമായൊരു ഉറവയില്‍ നിന്നാണ് ജനനമെങ്കില്‍ ഏതു പ്രണയഗാനത്തിനും ഒരു അധികമാനം ലഭിക്കും. അവസാനമില്ലാത്ത സ്നേഹത്തെ തന്നെയാണ് ജനങ്ങള്‍ ദൈവികം എന്നു വിളിക്കുന്നത്. 'ചെയ്യ ചെയ്യ'യുടെ പ്രചോദനം തന്നെ ദൈവികമാണെന്നു ഞാന്‍ കരുതുന്നു''.

പതിനെട്ടു വര്‍ഷത്തിനുശേഷം, 'അവസാനമില്ലാത്ത സ്നേഹ'മെന്നു റഹ്മാന്‍ വിശേഷിപ്പിച്ച ദൈവത്തിന്റെ പ്രവാചകനെപ്പറ്റിയുള്ള ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചതിന്, ദൈവത്തിന്റെ സ്വയം പ്രഖ്യാപിത വക്താക്കള്‍ റഹ്മാനെതിരെ ഫത്വ പുറപ്പെടുവിക്കുന്നു. പ്രവാചകനിന്ദ എന്നാണ് കുറ്റം. 'മുഹമ്മദ് - മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചലച്ചിത്രം സംവിധാനം ചെയ്യുന്ന മജീദ് മജീദിക്ക്നേരെയുമുണ്ട് മതവിധിയുടെ വാള്‍. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുന്നി മുസ്ളിം സംഘടനയുടെ കീഴിലുള്ള റാസാ അക്കാദമിയാണ് ഫത്വയുമായി ഇറങ്ങിയത്. ചലച്ചിത്രത്തില്‍ പങ്കെടുത്ത എല്ലാ മുസ്ളിം കലാകാരന്മാരും സവിശേഷമായി മജീദ് മജീദിയും റഹ്മാനും അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നതെന്നാണ് റാസാ അക്കാദമിയുടെ കണ്ടെത്തല്‍. ഇരുവരും കല്‍മ വീണ്ടും വായിക്കണം എന്നു റാസായുടെ തലവന്‍ സായിദ് നൂറി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാളെ അള്ളാഹുവിന് നമ്മള്‍ മുഖാമുഖം വരുമ്പോള്‍ എന്തുകൊണ്ടിതിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നു ചോദിക്കുമത്രെ.

മറുവശത്ത്, വിശ്വഹിന്ദുപരിഷത്ത് ഉടനെ ചാടിയിറങ്ങുന്നു. മോശമായിപ്പോയി മുസ്ളിങ്ങളേ, മോശമായിപ്പോയി. വളരെ മോശം ഭാഷയാണ് ഫത്വയില്‍ ഉപയോഗിച്ചത്. അതുകൊണ്ട് നല്ല ഭാഷയില്‍ ഞങ്ങള്‍ പറയുന്നു - റഹ്മാന്‍ ഘര്‍വാപസി നടത്തുകയാണ് ഇനി നല്ലത്. കച്ചവടതാല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് റഹ്മാന്‍ മതം മാറിയത്. ഇപ്പോള്‍ കച്ചവടം സക്സസായ സ്ഥിതിക്ക് തിരിച്ചുപോരണം. എല്ലാ ഹിന്ദുക്കളും റഹ്മാന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു - മകനേ മടങ്ങിവരിക എന്നു സന്തപ്തരായ ഹിന്ദുക്കള്‍ - ഇതാണ് ഹിശ്വഹിന്ദുക്കളുടെ വക്താവ് സുരേന്ദ്ര ജെയിന്‍ പറഞ്ഞതിന്റെ ചുരുക്കം.

അതായത്, ഇരുകൂട്ടരും ഒരുപോലെ എട്ടുകാലി മമ്മൂഞ്ഞുകളാവുന്നു. കലാകാരന്‍ മനുഷ്യസമൂഹത്തിന്റേതല്ല, ഞങ്ങളുടേതാണ് എന്നാണ് പരസ്യപ്രഖ്യാപനം. ചെകുത്താനും തീക്കടലിനും ഇടയിലകപ്പെട്ട ഇന്ത്യയിലെ ഏറ്റവും വിലയേറിയ കലാകാരന്‍ മറുപടിയില്‍ തിരികെ ചോദിച്ചു.

"മുസ്റ്റര്‍ നൂറി പറഞ്ഞപോലെ നാളെയൊരിക്കല്‍ അള്ളാഹുവുമായി സന്ധിക്കാന്‍ ഭാഗ്യമുണ്ടായാല്‍, അദ്ദേഹം എന്നോട് ചോദിക്കുക മറ്റൊന്നാണ്. "ഞാന്‍ നിനക്ക് വിശ്വാസവും കഴിവും പണവും പ്രശസ്തിയും ആരോഗ്യവും എല്ലാം വേണ്ടുവോളം നല്‍കി. എന്നിട്ടും നീ എന്റെ പ്രിയപ്പെട്ട മുഹമ്മദിന്റെ ചിത്രത്തിന് എന്തുകൊണ്ട് സംഗീതം നല്‍കിയില്ല?''
സൂഫി ഇസ്ളാം - റഹ്മാന്റെ ദൈവവും മുഹമ്മദും

റഹ്മാന്റെ എതിര്‍ചോദ്യം ഫത്വാസംഘത്തിനു മനസ്സിലാവുക തന്നെയില്ല. കാരണം അവരുടെ അള്ളാഹുവിനും മുഹമ്മദിനും പൊതുവെ സംഗീതവുമിഷ്ടമല്ല. നൃത്തവുമിഷ്ടമല്ല. ഇസ്ളാമിക മതമൌലികവാദ സത്തിന് രുചിക്കുന്നവയല്ല ഇന്നോളം റഹ്മാന്‍ ചെയ്തവയൊന്നും. എന്നാല്‍ റഹ്മാന്റെ അള്ളാഹുവിനും മുഹമ്മദിനും സംഗീതമിഷ്ടപ്പെടാതെ തരമില്ല. കാരണം റഹ്മാന്‍ റാസാ അക്കാദമി പ്രതിനിധാനം ചെയ്യുന്ന ഇസ്ളാമല്ല, സൂഫി ഇസ്ളാമാണ്. സംഗീതം സൂഫിസത്തിന്റെ രക്തമാണ്. ഇതറിയാതെയല്ല റാസാ അക്കാദമിയുടെ മുന്നറിയിപ്പ്. ഏകശിലാത്മകമായ, മൌലികവാദത്തിലൂന്നിയ മുസ്ളിം സ്വത്വത്തോട് റഹ്മാന്‍ ഇടഞ്ഞുനില്‍ക്കരുതെന്ന ബോധം മറ്റാരെക്കാളും അവര്‍ക്കുണ്ട്. ആധുനികോത്തരവും ഉപഭോഗാധിഷ്ഠിതവുമായ സമൂഹത്തിന്റെ ആവശ്യകതയ്ക്കായി സ്വന്തം പ്രതിഭയൊന്നാകെ ചിലവഴിച്ചൊരു കലാകാരനോടാണ് ഈ 'പരിശുദ്ധിയുടെ മുന്നറിയിപ്പ്' എന്നതാണ് ശ്രദ്ധിക്കേണ്ട വൈരുധ്യം. എന്നാല്‍ മറുപടിയില്‍ താനൊരു മതപണ്ഡിതനല്ലെന്നും ഒരുതരം മതനിന്ദയും താന്‍ ചെയ്തിട്ടില്ലെന്നും പ്രസ്താവിച്ചശേഷം റഹ്മാന്‍ സൂഫിസത്തിന്റെ വ്യത്യസ്ത ദൈവദര്‍ശനം അതേപടി പകര്‍ത്തുന്നു - "നാളെ ദൈവത്തെ കാണാനിടവന്നാല്‍ എന്റെ സംഗീതത്തെപ്പറ്റിയും ദൈവം ചോദിച്ചേക്കും''.

ഇതേ വാചകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മറ്റൊരിടത്ത് കേള്‍ക്കാം. ഷാജഹാന്റെയും ഔറംഗസേബിന്റെയും കാലത്തു ജീവിച്ച സൂഫി മാവറിക് സര്‍മദില്‍ നിന്നും. ചീനപ്പാത്രങ്ങളും പരവതാനികളും വില്‍ക്കുന്നൊരു വണിക്കായി സിന്ധിലെത്തി ഷാ ജഹാന്റെ സൌഹൃദവലയത്തിലേക്ക് വരെയുയര്‍ന്ന സര്‍മദ് പിന്നീട് പാട്ടുകള്‍ പാടിനടന്നു. പിന്നീട് ഔറംഗസേബിന്റെ മൌലവിമാര്‍ ചോദ്യം ചെയ്തപ്പോള്‍ സര്‍മദ് പറഞ്ഞുവത്രെ, "അള്ളാഹു ന്യായവിധി സമയത്ത് എന്റെ സംഗീതത്തെപ്പറ്റിയും ചോദിക്കുമെന്ന് എനിക്കുറപ്പാണ്.'' സൂഫിസം ഈ ധൈര്യം എത്രയോ മുന്‍പ് പ്രദര്‍ശിപ്പിച്ചതാണെന്നര്‍ഥം. ഇസ്ളാമിന്റെ വളര്‍ച്ചയുടെ കാലത്തിലല്ല, ഇസ്ളാം തന്നെ ഉണ്ടാവും മുന്‍പ് സൂഫിസത്തിന്റെ ബീജാവാപം നടന്നിട്ടുണ്ട്. സൂഫികളുടെ പൂര്‍വികര്‍ മുഹമ്മദിനു മുന്‍പുള്ള അറേബ്യയിലും പേര്‍ഷ്യയിലുമുണ്ടായിരുന്നു. ഖുര്‍ആനിന്റെയും ഹദീസുകളുടെയും കര്‍ശനമായ ന്യായവ്യവസ്ഥയും നിഷ്കര്‍ഷയാര്‍ന്ന ആചരണങ്ങളും മുഖമുദ്രയായ ഇസ്ളാമില്‍ ഈ ആത്മീയധാര സന്നിവേശിപ്പിക്കപ്പെട്ടത് വിസ്മയാവഹമായിത്തോന്നാം. മുഹമ്മദിന്റെ കാലം മുതല്‍ക്കെ 'മുസ്ളിമ്മ്' എന്നും വിശേഷിപ്പിക്കുകയും മുഹമ്മദിന്റെ വാക്കുകള്‍ക്ക് ധ്വന്യാത്മകമായി വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്ത ഒരുകൂട്ടം മനുഷ്യര്‍ അറേബ്യയിലുണ്ടായിരുന്നു. സൂഫികള്‍ അവരുടെ സ്ഥാപനമായി കരുതുന്നതും മുഹമ്മദിന്റെ മകന്‍ അലിയെത്തന്നെയാണ്. തൌഹീദ് ഇസ്ളാമിലെന്നപോലെ അറേബ്യന്‍ സൂഫിസത്തിന്റെയും ആധാരതത്വമാണ്. ഈശ്വരപ്രാപ്തിയിലേക്കുള്ള മാര്‍ഗത്തില്‍ വ്യത്യാസമുണ്ടെന്നു മാത്രം. ഏഴുഘട്ടങ്ങള്‍ അതിനു വിവരിക്കപ്പെട്ടിരിക്കുന്നു - ആഗ്രഹം, സ്നേഹം, ബോധോദയം, വിലയനം, സാക്ഷാത്കാരം, ആഹ്ളാദം, സ്വത്വത്തിന്റെ നാശം. പല വിതാനങ്ങളില്‍നിന്ന്, കവിതയും നാട്ടുകഥകളും സംഗീതവും ഇഴചേര്‍ത്ത് സൂഫികള്‍ തങ്ങളുടെ ആത്മാന്വേഷണവുമായി യാത്ര തുടര്‍ന്നു. ഈ ധാരയുടെ ഇന്ത്യന്‍ കൈവഴികളിലേക്കാണ് ദിലീപ്കുമാര്‍ എന്ന റഹ്മാന്‍ ചെന്നെത്തുന്നത്. അല്ലാതെ റാസാ അക്കാദമി പ്രതിനിധാനം ചെയ്യുന്ന മൌലികവാദികളുടെ മുഖ്യധാരയിലേക്കല്ല.

ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും സൂഫികളോട് യാഥാസ്ഥിതിക ഇസ്ളാം കരുണ കാണിച്ചിട്ടില്ല. മുസ്ളിങ്ങളുടെ മൌലികതത്വങ്ങളോട് സൂഫികള്‍ ഇടഞ്ഞുനില്‍ക്കുന്നുവോ എന്നതിലും അവരുടെ ജീവിതരീതിശാസ്ത്രമാണ് എന്നും മൌലികവാദികളെ പ്രകോപിപ്പിച്ചത്. പത്താം നൂറ്റാണ്ടിലെ മംസൂര്‍ അല്ലാജ് വിലയന തലത്തില്‍ നിന്ന് 'ഞാനാണ് സത്യം' (അനല്‍ ഹക്) എന്നുപറഞ്ഞ കുറ്റത്തിന് ശരിയത്ത് അനുസരിച്ച് വധശിക്ഷയേല്‍ക്കേണ്ടി വന്നു. കൈകളും കാലുകളും ഓരോന്നായി വെട്ടിയരിഞ്ഞ്, കണ്ണുകളും നാവുകളും പിഴുതെടുത്ത്, അവസാനം ശരീരം കത്തിച്ചു ചാമ്പലാക്കുന്ന ക്രൂര വധശിക്ഷ ആ ചാമ്പല്‍ പോലും അപ്പോഴും ലോകത്തോട് 'അനല്‍ഹക്' എന്നു പറഞ്ഞുകൊണ്ടിരുന്നു എന്നാണ് ഒരു മിത്ത്. മംസൂറിനു ശേഷം അബ്ദുള്‍ ഖാദര്‍, ഷഹാബുദ്ദീന്‍ സുഹ്രവര്‍ ദി... പീഡനമേല്‍ക്കേണ്ടി വന്നവരുടെ പട്ടിക ദീര്‍ഘമാണ്. ഇസ്ളാമിക് മിഷനറികളായി ഇന്ത്യയിലെത്തിയ സൂഫികളുടെ ചരിത്രവും മറ്റൊന്നല്ല. കുത്തബുദ്ദീന്‍ ഐബക്കിന്റെ കാലം മുതല്‍ ഫിറോഷ് ഷാ തുഗ്ളക്കിന്റെ കാലം വരെ കടന്നുപോന്ന ചിസ്തി സില്‍സില കണ്ട പല സുല്‍ത്താന്മാരില്‍ ചിലര്‍ ഫക്കീറുകളെ ആദരിച്ചു. അധികം പേരും അനാദരിച്ചു. ക്രമേണ സൂഫികളുടെയും ആചാരങ്ങളും വിശ്വാസങ്ങളും അവയുടെ അനുഷ്ഠാനപരതയിലേക്കു വഴിമാറുകയും മരിച്ചുപോയവര്‍ ദിവ്യന്മാരാവുകയും ചെയ്തുകൊണ്ടിരുന്നു. ഡല്‍ഹിയിലെ ജനാവലിയുടെ സ്നേഹവും ആദരവും പിടിച്ചുപറ്റിയ സര്‍മദിനെ ഔറംഗസേബ് ശിരച്ഛേദത്തിനു വിധിക്കുകയായിരുന്നു. അപ്പോഴും സര്‍മദ് ലോകസ്നേഹം കൊണ്ട് പുഞ്ചിരിക്കുന്ന പൂമൊട്ടുകളെക്കുറിച്ചും അടുത്ത ദിവസം വാടിവീഴുന്ന അവയുടെ ദുര്‍വിധിയെപ്പറ്റിയും പാടി.

ഇന്ത്യന്‍ സൂഫിസത്തില്‍ ഹിന്ദുമതത്തിന്റെ സ്വാധീനം പലതരത്തില്‍ സംവാദവിഷയമായിട്ടുണ്ട്. ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ സ്ത്രീപുരുഷപ്രണയത്തിന്റെ രൂപത്തില്‍ പേര്‍ഷ്യന്‍ സൂഫികളും ആവിഷ്കരിച്ചിരുന്നെങ്കിലും ഇന്ത്യന്‍ മിത്തോളജിയുടെ സാഹിത്യത്തിലും ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും പരന്നുകിടക്കുന്ന ലൈംഗിക ബിംബങ്ങള്‍ അവയ്ക്ക് ചില അധികമാനങ്ങള്‍ നല്‍കിയിരിക്കണം. ദൈവത്തിനും മനുഷ്യനുമിടക്ക് ഒരു മുര്‍ശിദിനെ (ഗുരു) സ്ഥാപിക്കുക എന്നിടം വരെ സൂഫിസം എത്തിച്ചേര്‍ന്നു. പ്രവാചകനും ഒരു മധ്യസ്ഥനല്ലേ? ആണ്. പക്ഷേ, അടിസ്ഥാനപരമായൊരു വ്യത്യാസമുണ്ട്. നബി അള്ളാഹുവിന്റെ സന്ദേശവാഹകന്‍, റസൂല്‍ ആണ്. അതായത് നബി അള്ളാഹുവില്‍ നിന്ന് വരികയാണ്. മുര്‍ശിദാവട്ടെ മനുഷ്യനെ അള്ളാഹുവിലേക്ക് നയിക്കുന്നവനാണ്. ഖുര്‍ആന്‍ അനുസരിച്ച് നബി അള്ളാഹുവിന്റെ അവസാന സന്ദേശവാഹകനാണ്. ദൈവം ഇനി ഒരു സന്ദേശവാഹകനെ മനുഷ്യര്‍ക്കായി അയക്കാന്‍ തയ്യാറല്ല. എന്നാല്‍ മനുഷ്യര്‍ അള്ളാഹുവിന്റെ അടുത്തേക്കയക്കുന്ന മുര്‍ശിദുകളാവട്ടെ അവസാനിക്കുന്നുമില്ല. അങ്ങനെ സാധാരണ ജനങ്ങള്‍ക്ക് എളുപ്പം താദാത്മീകരിക്കാവുന്ന ഒരു വഴി സൂഫികള്‍ കണ്ടുപിടിച്ചു. ഉലമയാവട്ടെ ഇക്കാരണം കൊണ്ടുതന്നെ സൂഫികളെ ഹെററ്റിക്കുകളാക്കി മുദ്രകുത്തി പീഡിപ്പിക്കുകയും ചെയ്തു.

അതായത്, ഇപ്പോള്‍ റഹ്മാനെതിരെ ഫത്വയിറക്കുന്ന മതമേധാവികള്‍ക്ക് റഹ്മാന്‍ ഉള്‍പ്പെടുന്ന സൂഫിധാരയോട് നൂറ്റാണ്ടുകള്‍ നീളുന്ന വിരോധമുണ്ട്. എന്നാല്‍ ഒറ്റയടിക്ക്, അവര്‍ക്ക് റഹ്മാന്‍ വെറും 'മുസ്ളിം' ആയി മാറുന്നു. ആ പൊതുസംവര്‍ഗമൊന്നാകെ തങ്ങള്‍ നിശ്ചയിക്കുന്ന മതനിയമങ്ങള്‍ അനുസരിക്കണം എന്നാണ് പ്രഖ്യാപനം. 1988 വരെ ദിലീപ്കുമാറായിരുന്ന റഹ്മാന്റെ സഹോദരി കാഞ്ചനയ്ക്ക് വന്ന ഗുരുതരമായൊരു രോഗം മാറ്റിയത് ഷേഖ് അബ്ദുള്‍ ജീലാനി എന്ന സൂഫി മുസ്ളിം സന്യാസിയുടെ പ്രാര്‍ഥനയാണ് എന്ന വിശ്വാസത്തില്‍ സൂഫി ഇസ്ളാം മതം സ്വീകരിച്ച കുടുംബമാണ് റഹ്മാന്റേത്. 1989ല്‍ ദിലീപ് കുമാര്‍ റഹ്മാനാവുകയും പ്രസിദ്ധ സംഗീതജ്ഞന്‍ നൌഷാദ് അലിയുടെ നിര്‍ദേശപ്രകാരം അല്ലാ രഖാ എന്നു കൂട്ടിച്ചേര്‍ന്ന് അല്ലാ രഖാ റഹ്മാന്‍ എന്ന എ ആര്‍ റഹ്മാന്‍ ഉണ്ടാവുകയും ചെയ്തു. സൂഫി ദര്‍ശനത്തെ പിന്നീടിന്നോളമുള്ള കലാജീവിതത്തില്‍ അനേകം സന്ദര്‍ഭങ്ങളില്‍ റഹ്മാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യക്ഷമായി ഉപഭോഗാധിഷ്ഠിത വിപണിക്കൊരുക്കിയ പാട്ടുകളിലടക്കം സൂഫി മിസ്റ്റിസിസത്തിന്റെ ആന്തരികഛായ കൊണ്ടുവന്നിട്ടുണ്ട്. സംഗീതവും കലയും തങ്ങളുടെ സഞ്ചാരത്തിനൊപ്പം കൊണ്ടുനടന്ന സൂഫിഗായകരുടെ പാരമ്പര്യത്തിലാണ് താനും കണ്ണിചേരാന്‍ മോഹിക്കുന്നതെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ഇതെല്ലാമുണ്ടായിട്ടും ഇപ്പോള്‍ യാഥാസ്ഥിതിക മുസ്ളിം സമൂഹം റഹ്മാനെ അവര്‍ക്കു 'സ്വന്തം' ആക്കി മാറ്റുന്നു. ചെയ്തുപോയ ദൈവദൂഷണത്തിന് പരിഹാരം നിര്‍ദേശിക്കുന്നു.

സാംസ്കാരിക കയ്യടക്കലുകള്‍
വെള്ളം കലങ്ങിക്കണ്ടാല്‍ മീന്‍ കിട്ടുമോ എന്നു നോക്കുക എന്ന സുകുമാരകലയില്‍ എന്നും വിദഗ്ധരായ വിശ്വഹിന്ദു പരിഷത്തിന്റെ ക്ഷണം കൃത്യസമയത്താണ്. എം എഫ് ഹുസൈനെ ആട്ടിപ്പായിച്ചവര്‍ക്ക് ഇപ്പോള്‍ പെട്ടെന്ന് ആവിഷ്കരണ സ്വാതന്ത്യ്രബോധമുദിക്കുന്നു. ആര്‍ഷഭാരതത്തിന്റെ അഭിമാനമായ റഹ്മാന്റെ സര്‍വപ്രതിസന്ധികള്‍ക്കുമുള്ള ഒറ്റമൂലി ഞങ്ങള്‍ റെഡിയാക്കിയിട്ടുണ്ട് - ഘര്‍വാപസി. വന്ദേമാതരവും ജനഗണമനയും പുതുതലമുറക്കനുസരിച്ച് സംഗീതം ചെയ്ത റഹ്മാന്‍ പോലെ ഇന്ത്യന്‍ ദേശീയതയ്ക്ക് പറ്റിയ പ്രതീകമെന്തുണ്ട്?

സാംസ്കാരിക ബിംബങ്ങളെ ഒഴിച്ചുനിര്‍ത്തുകയോ അവഗണിക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍നിന്ന് ഇന്ത്യന്‍ ഫാസിസം വഴിമാറിയിട്ടുണ്ട്. ഫാസിസ്റ്റുകള്‍ അധികാരത്തിലെത്തുംവരെ അധികാരത്തിന്റെ മുഖ്യസ്വരൂപത്തിനു പുറത്ത് വിമര്‍ശകരും പ്രതിരോധവുമായി നിന്ന സാംസ്കാരിക സ്വത്വങ്ങളെ കയ്യടക്കുക എന്നതാണ് അധികാരാവരോഹരണം സാധ്യമായ ഫാസിസ്റ്റുകളുടെ ലക്ഷ്യം. ഒരുതരത്തിലും കയ്യിലൊതുങ്ങാത്ത ജവഹര്‍ലാല്‍ നെഹ്റുവും അംബേദ്കറുമൊഴികെ ഏതാണ്ട് എല്ലാ ദേശീയ രാഷ്ട്രീയ ബിംബങ്ങളെയും തങ്ങളുടേതാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. 'രാജാവ് രത്നഹാരിയാണ്' എന്ന മൊണാര്‍ക്കിന്യായം ഇന്ന് ഇന്ത്യയില്‍ പ്രായോഗികവല്‍ക്കരിക്കപ്പെടുന്നു. എല്ലാ സാംസ്കാരിക രത്നങ്ങളും അപഹരിച്ചു തങ്ങളുടേതാക്കുന്ന ഈ പ്രക്രിയയുടെ ഭാഗമാണ് റഹ്മാനോടുള്ള ഘര്‍വാപസി ആഹ്വാനവും. 'ഹിന്ദുവാകുക' എന്ന പ്രഖ്യാപനം മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക ദേശീയതയുടെ അന്തസ്സത്തയിലേക്ക് കണ്ണിചേരാനാണ് റഹ്മാനെ ക്ഷണിക്കുന്നത്. അല്ലാതെ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ ആകാശത്തിലേക്കു പറക്കാനൊന്നുമല്ല. വിശ്വഹിന്ദുപരിഷത്തിന്റെ ആചാര്യന്‍ സര്‍വര്‍ക്കര്‍ ആരാണ് അഹിന്ദു എന്നും ആര്‍ക്കാണ് ഭാരതത്തിന്റെ അവകാശമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്:

"അന്യരാജ്യത്തില്‍ നിന്ന് ഓടിവന്ന് അഭയം തേടിയവര്‍. അധികാരക്കൊതിയോ ധനമോ മോഹിച്ച് മഹത്തായ ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു മതങ്ങളില്‍ ചേര്‍ന്നവര്‍ - ഇവരുടെ കൂടെ ഇന്ത്യയുടെ അധികാരം പങ്കുവയ്ക്കാന്‍ ഹിന്ദുക്കള്‍ ഒരുക്കമല്ല. ഇവര്‍ക്ക് അവകാശപ്പെട്ടതല്ല ഇന്ത്യ. ഇവിടെ താമസിക്കണമെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത് മാത്രമാണെന്ന് അംഗീകരിക്കണം''.

സവര്‍ക്കര്‍ പറഞ്ഞ രണ്ടാം വിഭാഗത്തില്‍ - ധനമോഹം കൊണ്ട് മറ്റു മതത്തില്‍ ചേര്‍ന്നവരുടെ കൂട്ടത്തിലാണ് റഹ്മാന്‍ പെടുക എന്ന് വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയിന്‍ തുറന്നുപറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഒരു ആനുകൂല്യമുണ്ട് - ഘര്‍വാപസിയിലൂടെ തിരിച്ചുവന്നാല്‍ നിങ്ങള്‍ക്കുംകൂടി അവകാശപ്പെട്ടതാണ് ഇന്ത്യയെന്നു സമ്മതിക്കാം. കാര്യം ലളിതം - കള്‍ച്ചറല്‍ അക്വയറിങ് ആണ് ഇപ്പോഴത്തെ വിശ്വഹിന്ദുപരിപാടി. ഇന്ത്യയുടെ ഏറ്റവും പ്രധാന ചിഹ്നങ്ങളൊലൊന്നായി വിഗ്രഹവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ റഹ്മാനെ കൈവിടുന്നതിലും ബുദ്ധി കയ്യടക്ക ലിലാണ്. സാര്‍വദേശീയ അസ്തിത്വവും ദേശീയ വ്യക്തിത്വവുമുള്ള ഒരു ദിലീപ് കുമാറായി റഹ്മാനെ തിരിച്ചുകിട്ടിയാല്‍ കനത്തൊരു സാംസ്കാരിക മൂലധനമായിരിക്കും അത്. സ്വപ്നം മലര്‍പ്പൊടിക്കാരന്റെതെങ്കിലും കാണാതിരിക്കണ്ട കാര്യമില്ലല്ലോ.

റഹ്മാന്‍ - ദേശീയതയും ആഗോളസഞ്ചാരവും
ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍ നിന്നും ഉപഭോഗാധിഷ്ഠിതവും വിപണികേന്ദ്രീകൃതവുമായ പുതിയ ഇന്ത്യയിലേക്കുള്ള അതിവേഗ സഞ്ചാരത്തില്‍ കൃത്യമായി കണ്ണിചേരുന്ന കലാനിര്‍മിതിയാണ് എ ആര്‍ റഹ്മാന്‍. റഹ്മാന്റെ തന്നെ ഭാഷയില്‍ 'ഫ്രീക്കി മ്യൂസിക്' എന്നു വിളിക്കാവുന്ന, തൊണ്ണൂറുകളോടെ വികസിക്കുകയും രണ്ടായിരങ്ങളോടെ സാക്ഷാത്കരിക്കപ്പെടുകയും ചെയ്ത പുതിയൊരു സൌന്ദര്യശാസ്ത്രത്തെയും അതിന്റെ ആവേഗങ്ങളെയും സംവഹിക്കുന്ന സംഗീതമാണ് എ ആര്‍ റഹ്മാന്റേത്. ശുദ്ധകലാനിരീക്ഷണങ്ങളുടെ രൂപവാദപരമായ അന്വേഷണങ്ങ ളോ കേവലമായ സാംസ്കാരിക പഠനമെന്ന നിലയില്‍ കലയുടെ ചരിത്രപരതയെയും സാമൂഹികതയെയും വിശദീകരിക്കുന്ന ഗവേഷണങ്ങളോ റഹ്മാന്റെ സ്വത്വത്തെ പൂര്‍ണമായി പ്രത്യക്ഷമാക്കുന്നുവെന്ന് പറയാനാവില്ല. ഫ്രഡറിക് ജെയിംസണ്‍ 'രാഷ്ട്രീയ അബോധം' എന്നുവിളിക്കുന്ന, അനുഭവങ്ങളും കലാഘടനയും രൂപപ്പെടുന്ന ചരിത്രബന്ധങ്ങളെയും അവയുടെ രാഷ്ട്രീയത്തെയും വിശകലനം ചെയ്യുമ്പോഴാണ് കുറേക്കൂടി സൂക്ഷ്മമായി റഹ്മാനെ അടയാളപ്പെടുത്താനാവുക.

സൌന്ദര്യാനുഭൂതി എന്ന നിലയില്‍ റഹ്മാന്റെ സംഗീതത്തിന് പ്രാദേശികവും ദേശീയവും സാര്‍വദേശീയവുമായ അനുഭവസ്ഥലങ്ങളുണ്ട്. കലവറകളില്ലാത്തവിധം വെസ്റ്റേണ്‍ സംഗീതസ്വഭാവവും പോപ്പ് സംഗീതത്തിന്റെ പരിചരണവും ഹിപ്പ് - ഹോപ്പിലെ റാപ്പ് മ്യൂസിക്ക് പോലുള്ള സവിശേഷരൂപങ്ങളും ആഫ്രിക്കന്‍ കലിപ്സോ വരെയുള്ള താളഘടനകളുടെ ചേരുവകളും ഏറ്റെടുക്കുന്ന റഹ്മാന്‍ തന്നെ, 'വന്ദേമാതരം', 'മാ തുഛേ സലാം', 'ജനഗണമന' പോലുള്ള ദേശസ്നേഹത്തിന്റെ അനുഭവലോകത്തിലേക്ക് ഈ ഘടനാസമൃദ്ധിയെ സമന്വയിപ്പിക്കുന്നുണ്ട്. അതേ റഹ്മാന്‍ തന്നെ, 'കുച്ചു കുച്ചി റക്കമ്മാ' പോലെ തമിഴ് ഫോക് സംഗീതവും 'നറുമുഗയേ', 'കണ്ണോട് കാണ്‍മതെല്ലാം' എന്നിവപോലെ തെന്നിന്ത്യന്‍ ക്ളാസിക്കല്‍ സംഗീതവും ഉപയോഗിച്ചിട്ടുണ്ട്. "സംഗീതം അന്തര്‍ദേശീയമാണ്, സംസ്കാരം ഓരോ നാടിനും വ്യത്യസ്തവും'' എന്ന് റഹ്മാന്‍ തന്നെ ഇക്കാര്യം വിശദീകരിച്ചു. സംസ്കാരപ്പലമയില്‍നിന്ന് റഹ്മാന്‍ ആവശ്യാനുസരണം എന്തും ഏറ്റെടുത്തെന്നും രൂപഭേദം വരുത്തിയെന്നും വരും. എന്നാല്‍ അവയെ സംബന്ധിച്ച് പ്രാദേശികത മുന്നോട്ടുവയ്ക്കുന്ന നിയമാവലികള്‍ അനുസരിച്ചോളണമെന്നില്ലതാനും. ഈ നിഷേധം തികഞ്ഞ രാഷ്ട്രീയസ്വഭാവമുള്ള ഒരു റിബലിന്റേതൊന്നുമല്ല. ആഗോളവല്‍കൃത വിപണി ആവശ്യപ്പെടുന്ന ഒരു ശിഥില നിയമാവലി റഹ്മാന്‍ ഏറ്റെടുക്കുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ശബ്ദത്തിന്റെ കുലീനത, ഗായികാഗായകന്മാരുടെ ശബ്ദസ്വത്വം, വൈയക്തികാനുഭൂതികളുടെ മെലോഡ്രാമാറ്റിക്ക് ആവിഷ്കരണം എന്നിങ്ങനെ അന്നുവരെ ചലച്ചിത്രസംഗീതം രൂപീകരിച്ച ഭാവബന്ധങ്ങള്‍ ഒന്നുംതന്നെ റഹ്മാന്‍ കണക്കിലെടുക്കുന്നില്ല. നിയമാവലികളുടെ ഭാരമില്ലാതെ ആടിപ്പാടാനും അലറിപ്പാടാനുമായി നിര്‍മിക്കപ്പെട്ട ഗാനങ്ങളുടെ ഒരു വന്‍ ശൃംഖല തന്നെ റഹ്മാന്റേതായി ഉണ്ട്. തികഞ്ഞ മെലോഡ്രാമയുടെ നിമിഷങ്ങളിലും റഹ്മാന്റെ സംഗീതം അലര്‍ച്ചയോളമുയര്‍ന്നെന്നു വരും. (എന്നശൊല്ല പോകിറായ്, വെണ്ണിലവേ വെണ്ണിലവേ) ആദ്യരാത്രിയുടെ സ്വകാര്യതയിലേക്ക് സംഘനൃത്തത്തിന്റെ വന്യത കൊണ്ടുവന്നെന്നിരിക്കും. (അറബിക്കടലോരം, രുക്കുമണീ രുക്കുമണീ) ശബ്ദങ്ങളുടെ സ്വാഭാവികത, വിശുദ്ധി, പാട്ടിനുണ്ടാകേണ്ട സമഗ്രത- ഇത്തരം പൂര്‍വകാല ദര്‍ശനങ്ങള്‍ ഒന്നും റഹ്മാനെ സംബന്ധിച്ച് പ്രസക്ത മേയല്ല. റഹ്മാന്‍ സംഗീതത്തെ അതാക്കിത്തീര്‍ക്കുന്ന പ്രധാനപ്പെട്ട രണ്ടു സവിശേഷതകള്‍ നിരീക്ഷിക്കാം.

സാങ്കേതികതയുടെ കേന്ദ്രനില ആണ് അവയിലൊന്ന്. റഹ്മാന്റെ കുട്ടിക്കാലത്ത് അച്ഛന്‍ വീട്ടില്‍ കൊണ്ടുവന്ന സിന്തസൈസര്‍ ഒന്നു തൊടാനായി കാത്തിരുന്നതും പിന്നീട് അതു സന്തതസഹചാരിയായതും അത്രമേല്‍ സംഗീതതാല്‍പ്പര്യമില്ലാതിരുന്ന റഹ്മാന് ആ സിന്തസൈസറില്‍ കളിക്കാനായി സംഗീതതാല്‍പ്പര്യം ജനിച്ചതും റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. സിന്തസൈസര്‍ തുടര്‍ന്നുള്ള റഹ്മാന്റെ കലാജീവിതത്തിന് ഉചിതപ്രതീകമാണ്. സാങ്കേതികവിദ്യ അന്നൊളമുപയോഗിച്ച നിലയിലല്ല റഹ്മാന്‍ ഉപയോഗിച്ചത്. പാട്ടിന്റെ അവ്യക്തമായൊരു ചിത്രം മാത്രം കലാകാന്മാര്‍ക്ക് മുന്നിലവതരിപ്പിച്ച്, അവരുടെ പലതരം ആവിഷ്കരണങ്ങളിലൂടെ പാട്ടുണ്ടാക്കിയെടുക്കുന്ന രീതിശാസ്ത്രം റഹ്മാന്‍ വികസിപ്പിച്ചെടുത്തത് ഈ യാന്ത്രസംഗീതത്തിലുള്ള കൈയടക്കത്തിന്റെ ആത്മവിശ്വാസത്തിലാണെന്നത് വ്യക്തമാണ്. പലപ്പോഴും പാട്ടുണ്ടാക്കാനാരംഭിക്കുമ്പോള്‍ തനിക്കുതന്നെ പാട്ടെങ്ങനെ വേണമെന്നു പൂര്‍ണരൂപമുണ്ടായിരിക്കില്ല എന്നു റഹ്മാന്‍ പറയുന്നുണ്ട്. ശില്‍പ്പം ആദ്യം മനസ്സില്‍ കൊത്തുകയും മനസ്സിലെ ശില്‍പ്പത്തിന് പുറത്തുള്ള ഭാഗങ്ങള്‍ ചെത്തിക്കളഞ്ഞ് ശില്‍പ്പമുണ്ടാക്കുകയും ചെയ്യുന്നതില്‍നിന്ന് വിഭിന്നമായി, ഏതൊണ്ടൊരവ്യക്തധാരണയോടെ ഉളികളെടുത്ത് ശില്‍പ്പവൃത്തി തുടങ്ങുകയും ക്രമേണ ആദ്യമാലോചിച്ചതില്‍ നിന്നു വിഭിന്നമായിപ്പോലും ഒരു കലാസൃഷ്ടിയായി ശില്‍പ്പം പരിണമിക്കുകയും ചെയ്യുന്ന ശില്‍പ്പിയുടെ മാര്‍ഗമാണ് റഹ്മാന്റേത്. ഈ മാര്‍ഗത്തെ സാധ്യമാക്കുന്നത് റഹ്മാന്റെ സാങ്കേതിക സംഗീതസമീപനമാണ്. ശബ്ദം അകൃത്രിമത്വം എന്ന മിത്ത് റഹ്മാന്‍ പൂര്‍ണമായും തിരസ്കരിക്കുന്നതോടെ, സ്വത്വാന്വേഷണങ്ങളുടെ ഒരു വിശാലഭൂമി മുന്നില്‍ തുറക്കപ്പെട്ടു. അതോടുകൂടി ഗായകരാദ്യം പാടിയതൊന്നും അവസാനം പുറത്തിറങ്ങുന്നത് മറ്റൊന്നും എന്ന വിസ്മയം സാധ്യമാവുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചോളം വര്‍ഷമായി റഹ്മാന്‍ ഉപയോഗിക്കുന്ന ആപ്പിള്‍ കമ്പനിയുടെ ലോജിക്ക് പ്രോ എന്ന് സോഫ്റ്റ്വെയറിന്റെ പ്രധാന മെച്ചമായി റഹ്മാന്‍ പറയുക 'സമഗ്രമായ വര്‍ക്ക് സ്റ്റേഷന്‍ ലഭിക്കുന്നു' എന്ന ഗുണമാണ്. ഇത്തരത്തില്‍, അനതിസാധാരണമായ വൈഭവത്തോടെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന സംഗീതം ശ്രുതിഭംഗം, ശബ്ദനിയന്ത്രണം, ശ്വാസനിയന്ത്രണം, താളശൈഥില്യം എന്നിങ്ങനെ അനേകം പ്രശ്നങ്ങളെ പരിഹരിക്കുകയോ അനായാസമാക്കുകയോ ചെയ്യുന്നു. സാധാരണ സംഗീതബാഹ്യമെന്നു കരുതപ്പെട്ട ശബ്ദങ്ങള്‍ - കാളവണ്ടി തെളിക്കുന്ന ശബ്ദം, ഒരു പെണ്ണിന്റെ കിച്ച് കിച്ച് ശബ്ദം, വൃദ്ധയുടെയോ കൊച്ചുകുട്ടിയുടെയോ വിചിത്രഭാഷണങ്ങള്‍ എന്നിങ്ങനെ പലതും റഹ്മാന്റെ ഗാനശരീരത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നു.

റഹ്മാന്റെ മാത്രമെന്നു നിഷ്കര്‍ഷിക്കുന്ന വ്യക്തിമുദ്രകള്‍ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പുറത്തിറങ്ങുന്ന ഉല്‍പ്പന്നത്തില്‍ നിര്‍ബന്ധമായും ഉണ്ടെങ്കിലും തന്റെ സംഗീതത്തെ ഒരു ഏകാന്തപ്രവൃത്തിയായി കാണാതെ, സംഘവൃത്തിയായി കാണുന്ന സമീപനമാണ് രണ്ടാമത്തേത്. അതുവരെ നിലനിന്നിരുന്ന സംഗീതസംവിധാനത്തിന്റെ കര്‍തൃത്വാവബോധം റഹ്മാനില്‍ ഏതാണ്ട് പൂര്‍ണമായും വിഛേദിക്കപ്പെടുന്നു. ഗുരുവും ശിഷ്യനുമായി നില്‍ക്കുന്ന സംഗീതസംവിധായകന്റേതും മറ്റു കലാകാരന്മാരുടെയും ഹൈറാര്‍ക്കി തകരുന്നതോടെ, ഒരുത്സവത്തിലെന്നവണ്ണം എല്ലാ കലാകാരന്മാരും കൂടി നിര്‍മിക്കുന്ന സംഘനിര്‍മിതിയായി ഗാനം മാറുന്നു. അവരോരുത്തരെയും കൃത്യമായി തന്നെ ആല്‍ബങ്ങളില്‍ പരാമര്‍ശിക്കുന്നതില്‍ റഹ്മാന്‍ നിഷ്കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. റിഥം പ്രോഗ്രാം ചെയ്തവര്‍ മുതല്‍ ഉപകരണ വാദകര്‍ വരെ സകലരുടെയും പേരുകള്‍ പുറംചട്ടയിലുണ്ടാവും. ഫെബി, നോയല്‍ ജേംസ്, ശിവമണി എന്നിങ്ങനെ പലരെയും എല്ലാവരും പരിചയപ്പെടുന്നതുതന്നെ അങ്ങനെ യായിരിക്കും. 'ഗാനം ഞങ്ങളുടേതാണ്' എന്ന തോന്നലുളവാക്കുന്ന ഈ പ്രക്രിയ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കൂടുല്‍പ്പാദനത്തിനു വേണ്ടിയുള്ള 'മിഥ്യാസ്വാത്മബോധം' നിലര്‍മിക്കലാണ് എന്നതു വാസ്തവമാണ്. എന്നാല്‍ അതിലൂടെ സംഗീതത്തിനുണ്ടാവുന്ന സംഘചാരുതയെ തള്ളിക്കളയാനാവില്ല.

വിചിത്രമെന്നു തോന്നുന്ന ഒന്ന്, താന്‍ നിര്‍മിച്ചെടുത്ത സംഗീതസംസ്കാരത്തിനു വിരുദ്ധമായി നിന്ന് റഹ്മാന്‍ പലതവണ സംസാരിച്ചിട്ടുണ്ട് എന്നതാണ്. പരമ്പരാഗത ചിന്തകള്‍ പ്രകടിപ്പിക്കുന്ന പല നിരീക്ഷണങ്ങളും പലയിടത്തും കാണാം.

"ആദ്യചിത്രമായ റോജ ചെയ്യുമ്പോള്‍ത്തന്നെ ഞാന്‍ ചില അടിസ്ഥാനനിയമങ്ങള്‍ സ്വരൂപിച്ചിരുന്നു. നല്ല വരികള്‍, നല്ല ചിന്തകള്‍, നല്ല ഈണങ്ങള്‍, നല്ല റെക്കോഡിങ്, നല്ല അവതരണം എന്നിവയെല്ലാമായിരുന്നു അത്. പക്ഷേ, ജെന്റില്‍മാന്‍ ചെയ്യേണ്ടിവന്നതോടെ ആ നിയമങ്ങളാകെ തകര്‍ന്നു. സിനിമയുടെ വൈരസ്യമൊഴിവാക്കാനായി വാണിജ്യകേന്ദ്രിതമായ സംഗീതം ചെയ്യാനാണ് ശങ്കര്‍ എന്നോടാവശ്യപ്പെട്ടത്. അങ്ങനെ ചെയ്തത് അവര്‍ക്ക് വലിയ വിജയം നേടിക്കൊടുത്തു. പിന്നെ റോജയിലുള്ളതിലും പ്രചാരം അത്തരം സംഗീതത്തിനായി''.

റഹ്മാന് ചരിത്രപരവും സാംസ്കാരികവുമായ സ്വത്വം നിര്‍മിച്ചു നല്‍കിയ കലാസമീപനത്തെയാണ് അദ്ദേഹം തന്നെ ഇപ്രകാരം ഒരു അഭിമുഖത്തില്‍ തള്ളിപ്പറഞ്ഞിട്ടുള്ളത്. സ്വന്തം കലയും തന്റെ കലാസങ്കല്‍പ്പവുമായുള്ള വൈരുധ്യം നമുക്ക് മറ്റനേകം കലാകാരന്മാരിലും കാണാവുന്നതാണ്.

റഹ്മാന്റെ സംഗീതത്തെ നിര്‍ണയിച്ച മേല്‍പ്പറഞ്ഞ രണ്ടു ഘടകങ്ങളെയും അന്തര്‍ദേശീയമായ ഒരു സംഗീതസംസ്കാരത്തിലേക്ക് കണ്ണി ചേര്‍ക്കാനാണ് റഹ്മാന്‍ എന്നും ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. നിരവധി പ്രാദേശികകലാംശങ്ങളില്‍ നിന്ന് താളവും സംഗീതവുമുള്‍ക്കൊണ്ട് അവയ്ക്ക് ആഗോളമാനം നല്‍കാനുള്ള ശ്രമം.
ബോദ്രിയാര്‍ നിരീക്ഷിച്ച 'ഹൈപ്പര്‍ മ്യൂസിക്ക്' എന്ന സംജ്ഞ അനുയോജ്യമാവുന്ന, സാങ്കേതികവിദ്യയുടെ നിര്‍മിതിയായി പരിണമിക്കപ്പെട്ട റഹ്മാന്‍ സംഗീതത്തിന്റെ വര്‍മവും അതാണ്. മ്യൂസിക്കല്‍ തിയറ്ററിലേക്ക് ക്ഷണിക്കപ്പെടുകയും ആന്‍ഡ്രൂ ലോയ്ഡ് വെബറിന്റെ ബോംബെ ഡ്രീംസ് സംവിധാനം ചെയ്യുകയും പിന്നീട് ബോബൈ ഡ്രീംസ് നടത്തിയ അശ്വമേധവും മുതല്‍, സ്ളം ഡോഗ് മില്യണയറിന്റെ ഓസ്കാര്‍ ലബ്ധിയും ഇപ്പോള്‍ വിവാദമായിരിക്കുന്ന മജീദ് മജീദിയുടെ സിനിമവരെയും നീളുന്ന ഈ അന്തര്‍ദേശീയമാനം റഹ്മാന്‍ സംഗീതം സ്വാഭാവികമെന്നോണം അര്‍ഹിക്കുന്നതാണെന്നു പറയാം. എന്നാല്‍ തന്റെ സാര്‍വദേശീയ സംഗീതബോധത്തെ ദേശസ്നേഹത്തിലേക്ക് ചേര്‍ത്തുവെക്കുന്ന ദേശീയ സമീപനവും റഹ്മാനിലുണ്ട്. 'വന്ദേമാതരം' മുതല്‍ 'ജയ്ഹോ' വരെ നീണ്ടുനില്‍ക്കുന്ന ദേശസ്നേഹസംഗീത നിര്‍മിതികള്‍ റഹ്മാന് 'ആഗോളസഞ്ചാരിയായ ഇന്ത്യക്കാരന്‍' എന്ന അസ്തിത്വം നല്‍കുകയും ചെയ്യുന്നു.

ആധുനികോത്തരതയുടെ ആഗോളപശ്ചാത്തലത്തില്‍നിന്ന് സൂഫിസം പോലൊരു സവിശേഷ ആത്മീയധാര പിന്തുടരുന്ന കലാകാരന്‍ അനിവാര്യമായും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളിലൂടെയാണ് എ ആര്‍ റഹ്മാന്‍ കടന്നുപോവുന്നത്. മുഖ്യധാരയുടെ അധികാര സ്വരൂപങ്ങള്‍ അതില്‍നിന്നു വേറിട്ടുനില്‍ക്കുന്ന വ്യക്തിയെ വേട്ടയാടുകയും വ്യവസ്ഥയോട് ചേര്‍ന്നുനില്‍ക്കുന്ന അതേ വ്യക്തിയുടെ ജനപ്രിയകലാസ്വത്വത്തെ ഏറ്റെടുക്കുകയും ചെയ്യും. മതനിരപേക്ഷ കലാസാംസ്കാരിക സമൂഹത്തിന്റെ കൂട്ടായ ചെറുത്തുനില്‍പ്പുകള്‍ എത്രമേല്‍ അനിവാര്യമാണെന്ന് റഹ്മാന്‍ നേരിടുന്ന വെല്ലുവിളികള്‍ സാക്ഷി പറയുന്നു.

ഫത്വയുടെ മൂക്കുകയറിനും വിശ്വഹിന്ദുവിന്റെ പ്രലോഭനത്തിനും കൃത്യമായ മറുപടി റഹ്മാന്റെ വാക്കുകള്‍ തന്നെയുണ്ട്.
"ഞാന്‍ ഒരു ഇസ്ളാമിക പണ്ഡിതനല്ല. ലോകത്തിന്റെ പല ഭാഗത്തായാണ് ഞാന്‍ ജീവിക്കുന്നത്. ഒരുവശത്ത് പാരമ്പര്യവാദിയും മറുവശത്ത് യുക്തിവാദിയുമാണ് ഞാന്‍. മുന്‍വിധി കൂടാതെ എല്ലാവരെയും സ്നേഹിക്കാനാണ് എന്റെ ശ്രമം''.

കലാകാരനെ ഏറ്റെടുത്താല്‍ കല കൈക്കുമ്പിളാവും എന്ന വ്യാമോഹം മൌലികവാദികള്‍ക്ക് സഹജമാണ്. ലോകം കൈക്കുമ്പിളിലാവുന്ന പുതിയ കലാകാരനെ ഭയപ്പെടുത്തി ഒപ്പം ചേര്‍ക്കാനുള്ള ശ്രമം പരാജയപ്പെടുകയേയുള്ളൂ. പക്ഷേ, ഇന്ത്യന്‍ സാംസ്കാരിക ജീവിതത്തെ കൂടുതല്‍ കലുഷവും സങ്കീര്‍ണവുമാക്കുന്ന ഈ സാംസ്കാരികാധിനിവേശത്തെ ഗൌരവത്തോടെ കണ്ടേ മതിയാവൂ.
(ദേശാഭിമാനി വാരികയില്‍ നിന്ന്)എം ജെ ശ്രീചിത്രന്‍ 

-

സംഘപരിവാറിന്റെ സംവരണവിരോധം

സംഘപരിവാറിന്റെ സംവരണവിരോധം
ചാതുര്‍വര്‍ണ്യവ്യവസ്ഥയെ ആരാധിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. വര്‍ണവ്യവസ്ഥയുടെ പുനഃസ്ഥാപനം ബ്രാഹ്മണനെ ഏറ്റവും മുകളിലും ശൂദ്രനെ ഏറ്റവും താഴെയുമുള്ള തട്ടുകളിലാക്കുന്ന ജീര്‍ണമായ അവസ്ഥയിലേക്ക് നാടിനെ തിരിച്ചുകൊണ്ടുപോകുന്നതാണ്. അതില്‍ ശൂദ്രരില്‍ "താഴെ'യുള്ള വിഭാഗങ്ങളെ മനുഷ്യരായിപ്പോലും കണക്കാക്കുന്നില്ല. ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ "വിചാരധാര'യില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ""ജാതിയെന്ന് പറയപ്പെടുന്ന സംഗതികൊണ്ടു, സാമൂഹ്യമോ രാജനൈതികമോ ആയ വല്ല വിഷമതകളും ആരെങ്കിലും അനുഭവിക്കുന്നുണ്ടെങ്കില്‍ അതു പൂര്‍ണ്ണമായും ദൂരീകരിക്കണമെന്ന് പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്''.
ആര്‍എസ്എസിന്റ "ഗുരുജി'ക്ക് ജാതി വെറും "പറയപ്പെടുന്ന' സംഗതിയാണ്. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ "ആരെങ്കിലും അനുഭവിക്കുന്നുണ്ടോ' എന്ന് ഉറപ്പില്ലാത്ത വിഷയവും. അദ്ദേഹം തുടര്‍ന്നു പറയുന്നു: ""ജാതിയിന്‍മേല്‍ മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേകാനുകൂല്യങ്ങള്‍ ഒരു പ്രത്യേക വിഭാഗമായി തുടരുവാനുള്ള സ്ഥാപിത താല്‍പര്യങ്ങള്‍ വളര്‍ത്തുകതന്നെ ചെയ്യും. സമുദായത്തിലെ ഇതരഘടകങ്ങളോടുകൂടി അവര്‍ ഉരുകിച്ചേരുന്നതിന് ഇത് തടസ്സമാണ്.'' ജാതിസംവരണം ആര്‍എസ്എസ് അജന്‍ഡയിലില്ല എന്ന് ഇതില്‍ക്കൂടുതല്‍ വ്യക്തമായി എങ്ങനെ പറയും? രാജ്യത്തു നിലനില്‍ക്കുന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. ""ഇനിയും വളരെകാലത്തോളം സമൂഹത്തിന്റെ ഇതര വിഭാഗങ്ങള്‍ക്കൊപ്പമെത്താന്‍ അവര്‍ക്കു സാധ്യമല്ലെന്നും പറയുന്നത് അവര്‍ക്ക് ഒരപമാനം മാത്രമല്ല, വസ്തുതകള്‍ക്ക് നിരക്കാത്തതും കൂടിയാണ്'' എന്ന് വിശദീകരിക്കുന്നുണ്ട് അദ്ദേഹം.
പിന്നോക്കവിഭാഗങ്ങളും ദളിതരും ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ ഇല്ല; ആര്‍എസ്എസിന്റെ അജന്‍ഡയിലും ഇല്ല. ജാതിസംവരണത്തിനെതിരെ ആര്‍എസ്എസില്‍നിന്ന് തുടരെത്തുടരെ ഉണ്ടാകുന്ന പ്രസ്താവനകള്‍ ആ സംഘടനയുടെ അടിസ്ഥാനസ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ആഗസ്ത് 30ന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം ജി വൈദ്യ സംവരണത്തിന്റെ സാധുത ചോദ്യംചെയ്ത് പ്രസ്താവനയിറക്കി. ഗുജറാത്തിലെ പട്ടേല്‍വിഭാഗക്കാര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ്, സംവരണംതന്നെ ആവശ്യമുണ്ടോ എന്ന ചോദ്യം വൈദ്യ ഉയര്‍ത്തിയത്. ""പട്ടിക ജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്കജാതിക്കാര്‍ക്കും സംവരണം ഇനി വേണ്ട. ജാതിസംവരണം അവസാനിപ്പിക്കണം. വേണമെങ്കില്‍ അടുത്ത പത്തുകൊല്ലംകൂടി പട്ടികവിഭാഗങ്ങള്‍ക്ക് സംവരണം കൊടുക്കാം. പക്ഷേ, പിന്നോക്ക ജാതിക്കാര്‍ക്കുള്ള സംവരണം ഇപ്പോള്‍ നിര്‍ത്തണം.'' ഇതാണ് വൈദ്യ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ സമരം നടത്തുന്ന പട്ടേല്‍സമുദായം പിന്നോക്കജനവിഭാഗമല്ല. തങ്ങള്‍ക്കും മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കു ലഭിക്കുന്ന സംവരണംവേണം അതല്ലെങ്കില്‍ സംവരണമേ വേണ്ടതില്ല എന്നാണ് സമരക്കാരുടെ നിലപാട്. ഫലത്തില്‍ സംവരണവിരുദ്ധ പ്രക്ഷോഭമാണത്. ആ സമരത്തോടനുബന്ധിച്ചാണ്, ആര്‍എസ്എസിന്റെ സംവരണവിരുദ്ധ നിലപാട് തുടരെ പുറത്തുവരുന്നത്.
വൈദ്യക്കു പിന്നാലെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് തന്നെ സംവരണത്തിനെതിരെ രംഗത്തുവന്നു. ആര്‍എസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യ എന്നിവയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവരണത്തെക്കുറിച്ച് പുനഃപരിശോധന വേണമെന്നും അതിന് രാഷ്ട്രീയക്കാരില്ലാത്ത കമീഷന്‍ രൂപീകരിക്കണമെന്നും സര്‍ സംഘ് ചാലക് ആവശ്യപ്പെടുന്നു. സംവരണാനുകൂല്യം പുനഃപരിശോധിക്കുക, അതിന് കമീഷനെ വയ്ക്കുക എന്ന് ആര്‍എസ്എസ് ആവശ്യപ്പെടുന്നതിന് അര്‍ഥം സംവരണം ഇന്നത്തെ നിലയില്‍ തുടരുന്നതിനോട് യോജിപ്പില്ല എന്നാണ്. അതിന് എന്ത് വ്യാഖ്യാനം നല്‍കിയാലും ആര്‍എസ്എസിന്റെ സംവരണവിരുദ്ധമുഖംതന്നെയാണ് തെളിഞ്ഞുവരിക. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് വി പി സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ആര്‍എസ്എസിന്റെ സംവരണവിരുദ്ധ വികാരം ഇന്ത്യ കണ്ടതാണ്. കലാപങ്ങള്‍ സൃഷ്ടിച്ച് സംവരണത്തെ തകര്‍ക്കാനും തെറ്റായ ധാരണകള്‍ പരത്തി സവര്‍ണവിഭാഗങ്ങളില്‍ രോഷം സൃഷ്ടിക്കാനും മുന്നില്‍നിന്നത് ആര്‍എസ്എസാണ്.
മോഹന്‍ ഭാഗവതിന്റെ അഭിമുഖത്തോട്, ബിജെപി ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, പിന്നോക്കവിഭാഗങ്ങളെ ആശ്വസിപ്പിക്കാന്‍ ടെലികോംമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവന മാത്രമാണ് അപവാദം. ബിജെപി ജനസംഘ കാലത്തുതന്നെ സംവരണത്തിന് അനുകൂലമാണെന്നും സംവരണം അവസാനിപ്പിക്കണം എന്ന അഭിപ്രായം തങ്ങള്‍ക്കില്ല എന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ""ആര്‍എസ്എസ് പറയുന്നതാണ് ബിജെപിയുടെ അവസാന വാക്ക്. ആര്‍എസ്എസ് ആ പാര്‍ടിയുടെ സുപ്രീം കോടതിയാണ്.'' അതാണ് യാഥാര്‍ഥ്യം. ബിഹാറില്‍ 65 ശതമാനം ജനങ്ങള്‍ സംവരണം ലഭിക്കുന്ന പട്ടികവിഭാഗ- പിന്നോക്കക്കാരാണ്. ആര്‍എസ്എസിന്റെ സംവരണവിരോധം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന ഭീതിയിലാണ് ബിജെപി രവിശങ്കര്‍ പ്രസാദിനെ രംഗത്തിറക്കിയത്.
ആര്‍എസ്എസ് നിലപാട് ആവര്‍ത്തിച്ച് വിശ്വഹിന്ദു പരിഷത്തും ശിവസേനയും രംഗത്തുവന്നിട്ടുണ്ട്. ബിജെപിയുടെ കള്ളക്കളി അവര്‍തന്നെ തുറന്നുകാട്ടുന്നു. ശിവസേനാ മുഖപത്രമായ "സാമ്ന' മുഖപ്രസംഗമെഴുതി. "രാഷ്ട്രീയനേട്ടം മുന്‍നിര്‍ത്തിയാണ് ബിജെപി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍നിന്ന് അകന്നുനിന്നത്. ശിവസേനയ്ക്ക് ആ പ്രശ്നമില്ല. ജനങ്ങളുടെ ആവശ്യമാണ് ഭാഗവത് പറഞ്ഞത്. ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നു.' എന്നാണ് സാമ്ന പറയുന്നത്. ബിജെപി ധൃതിപ്പെട്ട് വാര്‍ത്താസമ്മേളനം വിളിച്ചതും ഭാഗവതിന്റെ പ്രസ്താവനയില്‍നിന്ന് അകലം പാലിച്ചതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് എന്നും ശിവസേനാ പത്രം വിശദീകരിക്കുന്നു. സംവരണനയം പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇപ്പോള്‍ നല്‍കിവരുന്ന സംവരണംതന്നെ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയതലത്തില്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കണമെന്നുമാണ് വിഎച്ച്പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞത്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഏഴ് പതിറ്റാണ്ടിനോടടുക്കുന്നു. ഭരണഘടന അംഗീകരിച്ചിട്ട് ആറര പതിറ്റാണ്ട് പിന്നിട്ടു. സ്വാതന്ത്ര്യവും അവസരസമത്വവുമാണ് ഇന്ത്യന്‍ഭരണഘടനയുടെ മൗലിക സ്വഭാവമെന്ന് നിശ്ചയിച്ചത് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയാണ്. അക്ഷരാഭ്യാസമില്ലാത്ത പരമദരിദ്രരും ജന്മി നാടുവാഴിത്തത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായവരുമായ മഹാഭൂരിപക്ഷം വസിക്കുന്ന ഇന്ത്യയില്‍ അവസരസമത്വം യാഥാര്‍ഥ്യമാക്കുന്നത് പ്രയാസകരമായ ലക്ഷ്യമാണെന്ന് ഭരണഘടനാശില്‍പ്പികള്‍ കണ്ടു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന, അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് അവസരസമത്വം ലഭ്യമാകണമെങ്കില്‍ അതിന് ഭരണഘടനാപരമായ സംരക്ഷണംവേണം. അതാണ് സംവരണത്തിന്റെ അടിസ്ഥാനം. സമകാലിക ഇന്ത്യയെ വിലയിരുത്തുമ്പോള്‍, സാമൂഹിക- സാമ്പത്തിക അസമത്വം കൂടുതല്‍ ത്വരിതപ്പെട്ടതായാണ് കാണാനാവുക. തൊഴിലാളിവര്‍ഗവും കര്‍ഷകരും കഠിനമായി ചൂഷണംചെയ്യപ്പെടുന്നു. ഇതിന്റെ ദുരന്തഫലം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നവരില്‍ ആദിവാസികളും ദളിതരും പിന്നോക്കജനവിഭാഗങ്ങളുമുണ്ട്. രാജ്യത്ത്, കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു. 30 കോടി വരുന്ന 15 വയസ്സിനും 29 വയസ്സിനും ഇടയിലുള്ളവരിലെ തൊഴിലില്ലായ്മാ നിരക്ക് 13.3 ശതമാനമാണ്. വ്യാവസായികരംഗത്തും സമ്പദ്വ്യവസ്ഥയിലും ഉണ്ടായ മന്ദഗതി എന്‍ജിനിയര്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇടയില്‍ തൊഴില്‍രാഹിത്യമുണ്ടാക്കുന്നു. ലഭ്യമാകുന്ന തൊഴിലുകളാകട്ടെ കുറഞ്ഞ കൂലിമാത്രം നല്‍കുന്നതും തൊഴില്‍ സുരക്ഷയില്ലാത്തതുമാണ്. സ്വാതന്ത്ര്യലബ്ധിക്ക് ഏഴ് പതിറ്റാണ്ടെത്താറാകുന്ന വേളയിലും ഇന്ത്യയില്‍ മഹാഭൂരിപക്ഷം ജനങ്ങളും ദുരിതജീവിതമാണ് നയിക്കുന്നത്. സ്വകാര്യമേഖലയിലുള്‍പ്പെടെ സംവരണം വ്യാപിപ്പിച്ച്, അവസരസമത്വത്തിലേക്കെത്തുകയാണ് കാലം ആവശ്യപ്പെടുന്ന കടമ. ഈ ഘട്ടത്തിലാണ്, തങ്ങളുടെ സംവരണവിരുദ്ധ നയം അടിച്ചേല്‍പ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്.
ഒരു ഘട്ടത്തിലും ആര്‍എസ്എസ് സംവരണത്തെ അനുകൂലിച്ചിട്ടില്ല. മണ്ഡല്‍വിരുദ്ധ പ്രക്ഷോഭത്തിന് തീകൊളുത്തിയതും ആളിക്കത്തിച്ചതും ആര്‍എസ്എസാണ്. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന പിന്നോക്ക- ദളിത്- ആദിവാസി ജനവിഭാഗങ്ങളെ പ്രലോഭിപ്പിക്കാനും രാഷ്ട്രീയലക്ഷ്യത്തോടെ അടുപ്പിച്ചുനിര്‍ത്താനും നിരന്തരം ശ്രമിക്കുമ്പോഴും അടിസ്ഥാന സമീപനത്തില്‍ നേരിയ മാറ്റംപോലും വരുത്താന്‍ ആര്‍എസ്എസിന് കഴിയില്ലാ എന്നാണ്, സംവരണവിഷയത്തിലെ പുതിയ വിവാദത്തില്‍ ആവര്‍ത്തിച്ചു തെളിയിക്കപ്പെടുന്നത്. ദളിതര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും മുന്നില്‍ ആര്‍എസ്എസിന്റെ "മഹത്വം' ഉദ്ഘോഷിക്കുന്നവര്‍ ഈ യാഥാര്‍ഥ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന്, കേരളത്തില്‍ ആര്‍എസ്എസ് കൂടാരത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ പിന്നോക്കസമുദായങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും പിന്നാലെ എസ്എന്‍ഡിപി നേതൃത്വവും കെപിഎംഎസിലെ ഒരു വിഭാഗവും ശ്രമിക്കുമ്പോള്‍, അവര്‍ ചരിത്രത്തെയാണ് നിഷേധിക്കുന്നത് എന്ന് സംശയരഹിതമായി പറയാനാകും.
ഐക്യകേരളം രൂപംകൊള്ളുന്നതിന് 65 വര്‍ഷംമുമ്പ് സംവരണത്തിനുവേണ്ടി സമരം നടന്നിട്ടുണ്ട്. തിരുവിതാംകൂറില്‍ നടന്ന മലയാളി മെമ്മോറിയല്‍ അഥവാ തിരുവിതാംകൂര്‍ മെമ്മോറിയല്‍ (1891) നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ ഒന്നിച്ചുനിന്ന് നടത്തിയ പ്രക്ഷോഭമായിരുന്നു. പരദേശി ബ്രാഹ്മണന്മാര്‍ക്ക് പോരാ, സ്വദേശികളായ വിദ്യാസമ്പന്നര്‍ക്കും ഉദ്യോഗംവേണം എന്ന ആവശ്യമാണ് അതില്‍ ഉയര്‍ത്തിയത്. മലയാളി മെമ്മോറിയലിനുശേഷവും അനുകൂലനടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ അവര്‍ണസമുദായക്കാര്‍ തിരുവനന്തപുരത്ത് കൂടി 13,176 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മഹാരാജാവിന് 1896 സെപ്തംബര്‍ മൂന്നിന് സമര്‍പ്പിച്ചു. ഉന്നത മെഡിക്കല്‍ ബിരുദം നേടിയിട്ടും തിരുവിതാംകൂര്‍ സര്‍വീസില്‍ ഡോ. പല്‍പ്പുവിന് ജോലി നിഷേധിക്കപ്പെട്ടത് മറന്നുപോകേണ്ട അനുഭവമല്ല. ശ്രീമൂലം പ്രജാസഭയില്‍ 1926 നവംബര്‍ 12ന് അയ്യന്‍കാളി നടത്തിയ പ്രസംഗം, പുലയസമുദായത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ പ്യൂണ്‍ പണിയെങ്കിലും കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായിരുന്നു 1932ലെ നിവര്‍ത്തനപ്രക്ഷോഭം. പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണവും യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനവും കേരളത്തിലാകെ നിയമപരമായി നടപ്പാക്കിയത് 1957ല്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. കേരളപ്പിറവിക്കുമുമ്പ് പിന്നോക്കവിഭാഗങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 35 ശതമാനം സംവരണം ഇ എം എസ് സര്‍ക്കാര്‍ 40 ശതമാനമായി ഉയര്‍ത്തി, പട്ടികജാതി- വര്‍ഗ സംവരണം 10 ശതമാനമായി നിജപ്പെടുത്തി. സംവരണനയത്തില്‍ എക്കാലത്തും വ്യക്തമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ചുറ്റുപാടുംനിന്ന് എതിര്‍പ്പുകളുയര്‍ന്നപ്പോഴും സുവ്യക്തമായ നിലപാടുയര്‍ത്തി സംവരണവിഷയത്തില്‍ നിലകൊള്ളാന്‍ സിപിഐ എമ്മിന് കഴിഞ്ഞു. മേല്‍ത്തട്ടുപരിധി സംബന്ധിച്ച് വന്‍ വിവാദം ഉയര്‍ന്നപ്പോള്‍ പാര്‍ടി മുന്നോട്ടുവച്ചത് - പിന്നോക്കസമുദായ സംവരണത്തില്‍ മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യപരിഗണന സംവരണാനുകൂല്യമുള്ള സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുക. സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ള പാവപ്പെട്ടവര്‍ മതിയായത്ര എണ്ണം ഇല്ലെങ്കില്‍ ആ ഒഴിവില്‍ അതേസമുദായത്തിലെ മേല്‍ത്തട്ടുകാരെ പരിഗണിക്കുക- മുന്നോക്കസമുദായത്തിലെ ദരിദ്രര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നല്‍കുക എന്ന അഭിപ്രായമാണ്. അന്ന് അതിനെ എതിര്‍ത്തവര്‍ക്കുള്‍പ്പെടെ, പിന്നീട് അതാണ് ശരി എന്നു പറയേണ്ടിവന്നു.
കേരളത്തില്‍ പിന്നോക്കസമുദായങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും മുഖ്യധാരയിലെത്താന്‍ ജാതിസംവരണം നിര്‍ണായകമായ സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍, അസമത്വവും അവസരസമത്വമില്ലായ്മയും ഇന്നും നിലനില്‍ക്കുന്നു. രാജ്യത്താകെ സ്ഥിതി കൂടുതല്‍ ഗൗരവതരമാണ്. ജാതീയമായ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടം ജനാധിപത്യപ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഭാഗമായി തുടരേണ്ടതുണ്ട് എന്ന് സിപിഐ എം കാണുന്നു. അയിത്തത്തിനും മറ്റു രൂപത്തിലുള്ള ജാതീയമായ വിവേചനത്തിനും ദളിത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കും ലൈംഗിക ആക്രമണങ്ങള്‍ക്കും എതിരായ സമരം; ദളിതര്‍ക്കുള്ള സംവരണവും ക്ഷേമപദ്ധതികളും പൂര്‍ണമായും നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള സമരം; ദളിതര്‍ക്ക് സ്വകാര്യമേഖലയില്‍ സംവരണത്തിനായുള്ള സമരം; പട്ടികജാതി/ പട്ടികവര്‍ഗ ഉപപദ്ധതി/ പ്രത്യേക ഘടകപദ്ധതി നടപ്പാക്കുന്നതിന്റെ നിയമസാധുത ഉറപ്പാക്കല്‍ എന്നിവയ്ക്കൊപ്പം ജാതിവ്യവസ്ഥയ്ക്കെതിരെ മൊത്തത്തിലുള്ള സമരം- ഇവ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകണമെന്നാണ് സിപിഐ എമ്മിന്റെ വിശാഖപട്ടണം കോണ്‍ഗ്രസ് തീരുമാനിച്ചത്. പിന്നോക്കവിഭാഗങ്ങളും ദളിത് വിഭാഗങ്ങളും ഇന്നും അവസരസമത്വം എന്ന, ഭരണഘടന വിഭാവനംചെയ്ത തലത്തിലേക്കുയര്‍ന്നിട്ടില്ല എന്നുമാത്രമല്ല, അതിനടുത്തൊന്നും എത്തിയിട്ടുമില്ല. അതേസമയം, മുന്നോക്കവിഭാഗങ്ങളിലും വലിയൊരു ശതമാനം കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും പതിച്ചിട്ടുണ്ട് എന്ന യാഥാര്‍ഥ്യവും കാണാതിരുന്നുകൂടാ. അവര്‍ക്കും അവസരസമത്വം എന്ന അവകാശത്തിന് അര്‍ഹതയുണ്ട്. ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങള്‍ക്കാകെ ഭരണഘടനയുടെ പരിരക്ഷയും അവസരസമത്വവും ലഭിക്കണം. മുന്നോക്കവിഭാഗങ്ങളിലെ ഏറ്റവുമധികം ദാരിദ്ര്യമനുഭവിക്കുകയും പിന്തള്ളപ്പെടുകയും ചെയ്യുന്നവര്‍ക്ക് സംവരണാനുകൂല്യം ലഭ്യമാകുന്നതിന് ഭരണഘടനാഭേദഗതി വേണമെന്നതാണ് പാര്‍ടിയുടെ നിലപാട്. സ്വകാര്യമേഖലയില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കണമെന്ന ആവശ്യവും പാര്‍ടി മുന്നോട്ടുവയ്ക്കുന്നു.
കേരളത്തില്‍ വര്‍ഗീയതയുടെ പ്രചാരകരായി എത്തുന്നവരെ ഓര്‍മിപ്പിക്കേണ്ട വസ്തുതകളാണ് ഇതാകെയും. പിന്നോക്കവിഭാഗങ്ങളുടെയും ദളിതരുടെയും താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന ഇന്നത്തെ എസ്എന്‍ഡിപി നേതൃത്വവും കെപിഎംഎസിന്റെ ഒരു വിഭാഗവും ആര്‍എസ്എസ് നുകത്തിന്‍കീഴിലേക്ക് അണികളെ തള്ളിവിടാനുള്ള അത്യാവേശത്തില്‍ അടിസ്ഥാനപരമായ ധാരണകളില്‍നിന്ന് വിട്ടുപോവുകയാണ്. ഈഴവാദി പിന്നോക്കവിഭാഗങ്ങളെയും ദളിത് ജനവിഭാഗങ്ങളെയും മനുഷ്യരായിപ്പോലും കാണാന്‍ തയ്യാറല്ലാത്ത ആര്‍എസ്എസില്‍നിന്ന് സംവരണത്തെക്കുറിച്ച് അനുകൂല സമീപനം പ്രതീക്ഷിക്കുന്നത് പരമാബദ്ധമാണെന്ന് തിരിച്ചറിയാന്‍ സാമാന്യബുദ്ധിയും യുക്തിയും മതി. കേവലവും സങ്കുചിതവുമായ ചില നേട്ടങ്ങളോടുള്ള അഭിനിവേശം ആ യുക്തിയും വിവേകവും പ്രയോഗിക്കുന്നതിന് തടസ്സമാകരുത്. സംവരണമായാലും സാമൂഹികപ്രശ്നങ്ങളോടുള്ള സമീപനമായാലും നവോത്ഥാന നായകരുടെ സ്മൃതി ആയാലും ആര്‍എസ്എസിന് യോജിക്കാന്‍ കഴിയുന്ന മേഖലകളൊന്നും അവര്‍ക്കുമുന്നിലില്ല. സംഘപരിവാര്‍ കേരളത്തില്‍ പിടിമുറുക്കുന്നുവെന്ന് പ്രചാരണം സംഘടിപ്പിക്കുന്നവരും പിന്നോക്കവിഭാഗങ്ങള്‍ ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് വ്യാമോഹിക്കുന്നവരും ഈ വൈരുധ്യങ്ങളിലേക്ക് കണ്ണോടിക്കണം

Monday, 28 September 2015

എന്താണ് നെറ്റ് ന്യൂട്രാലിറ്റി..? എന്താണ് ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പായിനു പിന്നിലെ ചതിക്കുഴി ...

എന്താണ് നെറ്റ് ന്യൂട്രാലിറ്റി..?
എന്താണ് ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പായിനു പിന്നിലെ ചതിക്കുഴി ...
അറിയാന്‍ തുടര്‍ന്ന് വായിക്കുക
--------------------------------------------------------
നവ മാദ്ധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമരമാണ് ഇപ്പോൾ നെറ്റ് ന്യൂട്രാലിറ്റി എന്ന പേരില്‍ കാറ്റ് തീ പോലെ സോഷ്യല്‍ മീഡിയകളില്‍ പടർന്ന് പിടിക്കുന്നത്. ഇന്റെർനെറ്റിന് കാശ് മുടക്കുന്നവർക്കൊക്കെ അത് സൗജന്യമായി ഉപയോഗിക്കാൻ സ്വാതന്ത്ര്യം വേണമെന്ന സിമ്പിൾ ശാസ്ത്രമാണ് ഈ സമരത്തിന് പിന്നിൽ. എന്താണ് ഈ നെറ്റ് നൂട്രാലിറ്റി എന്ന് വ്യക്തമായി അറിയുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. സുതാര്യതയിൽ അധിഷ്ടിതമാണ് ഇന്റർനെറ്റ് എന്ന ആശയം. നിയമപരമായ നിയന്ത്രണങ്ങളില്ലാത്ത വിവരങ്ങൾ കൈമാറാനും മറ്റുള്ളവരുമായി ബന്ധപ്പെടാനുമുള്ള സ്വാതന്ത്ര്യം ഇത് അനുവദിച്ചു തരുന്നു. നെറ്റ് വർക് ന്യൂട്രാലിറ്റി അഥവാ വിവേചന രഹിതവും നിഷ്പക്ഷവുമായ നെറ്റ്‌വർക്ക് എന്ന ആശയമാണ് ഇത് സാധ്യമാക്കുന്നത്. നിലവിലെ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്ന രീതി തൃപ്തികരമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും, യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റര്‍നെറ്റ്‌ എങ്ങനെ ഉപയോഗിക്കണമെന്ന് യാതൊരു സാഹചര്യത്തിലും ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നുള്ളതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്. ഇന്റര്‍നെറ്റിലെ ഉള്ളടക്കമെന്നത് വീഡിയോ ആകാം, വെറും എഴുത്ത് (ടെക്‌സ്റ്റ്) ആകാം, ചിത്രങ്ങളാകാം - അതെന്താണെന്ന് നോക്കാനുള്ള ചുമതല പോലും ടെലകോം കമ്പനികള്‍ക്കില്ല.. ഉപയോഗിക്കുന്ന ആളിന്റെ സ്വഭാവികമായ തിരഞ്ഞെടുപ്പിനെ അത് അട്ടിമറിക്കുന്നു. ഡാറ്റാ വരിക്കാരനായ ഒരു ഉപയോക്താവ് ഉപയോഗിക്കുന്ന ഡാറ്റ എന്താണെന്ന് നോക്കുന്നത് ഒരര്‍ഥത്തില്‍ സ്വകാര്യതയെ ഹനിക്കുന്ന ഏര്‍പ്പാടാണ് കാരണം സാങ്കേതികമായി അത് ഡാറ്റ ആണ്. വേര്‍തിരിവില്ലാതെ അത് വാങ്ങാന്‍ ഉപയോക്താവ് മുന്‍നിശ്ചയിച്ചപ്രകാരമുള്ള തുക നല്‍കുന്നുണ്ട്. അതിന് രാജ്യത്ത് ബാധകമായ യുക്തമായ തുക ഈടാക്കാം. നിശ്ചിത സമയപരിധിക്കോ അല്ലെങ്കില്‍ ഡാറ്റാ അളവിനോ ഇന്റര്‍നെറ്റ് എടുത്താല്‍ അതിനുള്ളില്‍ ടെലകോം സേവനദാതാവ് ഒരു തരത്തിലുള്ള നിയന്ത്രണവും വയ്ക്കാന്‍ പാടുള്ളതല്ല.
എന്താണ് നെറ്റ് ന്യൂട്രാലിറ്റി എന്നത് ചെറിയ ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. ഗാര്‍ഹിക വൈദ്യുതകണക്ഷന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് തരുന്നതോടെ അവരുടെ ഉത്തരവാദിത്വം തീരുന്നു. മാസാമാസമുള്ള മീറ്റര്‍ റീഡിംഗ് നോക്കി നാട്ടില്‍ അംഗീകരിച്ച തുക ഈടാക്കാനുള്ള അധികാരം മാത്രമാണ് അവര്‍ക്കുള്ളത്.നമുക്ക് നമ്മുടെ ആവശ്യാര്‍ത്ഥം ഇത്തരം ഗാര്‍ഹീക ഉപകരണങ്ങള്‍ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കാം. എന്നാല്‍ മിക്‌സി, ഗ്രൈന്‍ഡര്‍, ജ്യൂസര്‍ എന്നിവ ഉപയോഗിക്കുന്നതിന്, വെള്ളം പമ്പുചെയ്യനുള്ള മോട്ടോറിന്, അകത്തെ മുറികളിലെ വിളക്ക് തെളിക്കുന്നതിന്, അലക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് തുടങ്ങി ഓരോ ഉപകരണത്തിനും ഇലക്ട്രിസിറ്റി ബോര്‍ഡ് വ്യത്യസ്ത നിരക്ക് ചോദിക്കാന്‍ തുടങ്ങിയാല്‍??.
അതെവിടുത്തെ ന്യായം എന്ന് തോന്നുന്നില്ലേ. അതേ ന്യായം തന്നെയാണ് നെറ്റ് ന്യൂട്രാലിറ്റിയുടെ കടയ്ക്ക് കത്തിവച്ചുകൊണ്ട് ടെലകോം സേവനദാതാക്കള്‍ ഇപ്പോള്‍ വാദിക്കുന്നതിന് പിന്നിലും, പരിഗണനാകടലാസ് ഇറക്കി ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാന്‍ ട്രായ് ശ്രമിക്കുന്നതിന് പിന്നിലുമുള്ളത്. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ സേവനങ്ങള്‍ വന്നതോടെ ഫോണ്‍വിളി വഴി ലഭിച്ചിരുന്ന വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ടെക്സ്റ്റ്‌ സന്ദേശ ആപ്പുകള്‍ എസ്എംഎസ് വിപണിയെയും തളര്‍ത്തിയിരിക്കുന്നു. പ്രധാനമായും ഈ രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടെലികോം സേവനദാതാക്കള്‍, ഇന്റര്‍നെറ്റ് ഡാറ്റാ പലതട്ടില്‍ ആക്കി വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന് വാശിപിടിക്കുന്നത്. എന്നാല്‍ . കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡാറ്റാ വരുമാനത്തില്‍ ഉണ്ടായ വര്‍ധന അവര്‍ എവിടെയും പറയുന്നുമില്ല.
വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ പോലുള്ള സന്ദേശസേവന ആപ്പുകള്‍ ഉപയോഗിക്കണമെങ്കില്‍ ഒരു നിരക്ക്, വീഡിയോ ആസ്വദിക്കാനുള്ളതിന് വേറെ ഒരു നിരക്ക്, ഇന്റര്‍നെറ്റ് വഴിയുള്ള കോളിന് കൂടുതല്‍ ഉയര്‍ന്ന നിരക്ക്. നോര്‍മല്‍ ഡാറ്റ പാക്കിന് നല്‍കുന്നതിനു പുറമെ ഇങ്ങനെ പലതട്ടില്‍ പണം വാങ്ങുക എന്നതാണ് ഇവരുടെ ലക്‌ഷ്യം എന്നോര്‍ക്ക എന്നാല്‍ നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാല്‍ ഇന്റര്‍നെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം ടെലികോം സേവനദാതാക്കളുടെ കൈകളിലെത്തും. ഏതെല്ലാം സര്‍വ്വീസ് സൗജന്യമായി നല്‍കണം, ഓരോന്നിനും എത്ര എത്രയെല്ലാം പണം ഈടാക്കണം. ഏതെല്ലാം വെബ്‍സൈറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണം എന്നതെല്ലാം ടെലികോം സേവനദാതാക്കള്‍ക്ക് തീരുമാനിക്കാം. വാട്സാപ്പ്, ഫേസ്ബുക്ക്, സ്കൈപ്പ്,ഹാങ്ങൗട്ട് മുതലാവയക്ക് യൂസര്‍ഫീ ഈടാക്കുക, ടെലികോം സേവനദാതാക്കളുമായി കരാറിലേര്‍പ്പെടാത്ത വെബ്സൈറ്റുകള്‍ തടയുക, ടെലികോം സേവനദാതാക്കള്‍ക്കും അവരുടെ താല്പര്യങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകള്‍ തടയുക തുടങ്ങിയ എല്ലാത്തരം നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനുള്ള പരിപൂര്‍ണ്ണ അധികാരം ടെലികോം സേവനദാതാക്കള്‍ക്ക് ലഭ്യമാകും.
അമേരിക്കയില്‍ 90കളില്‍ നടപ്പാക്കാന്‍ശ്രമിച്ച് പരാജയപ്പെട്ട തന്ത്രമാണ് ഇപ്പോള്‍ ട്രായിയെ കൂട്ടുപിടിച്ച് ടെലികോം കമ്പനികള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ ഈ കരിനിയമം വന്‍ ബഹുജനപ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയും ഒടുവില്‍ നെറ്റ് നിഷ്പക്ഷത ലംഘിക്കുന്നത് നിയമം മൂലം നിരോധിക്കുകയും ചെയ്തു. നെറ്റ് ന്യൂട്രാലിറ്റി എന്ന സങ്കല്‍പ്പം നിയമപരമായി ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താനോ സംരക്ഷിക്കാനോ ഔദ്യോഗികമായി ഒരു ചട്ടവും ഇതുവരെ ഇന്ത്യയില്‍ ഉണ്ടാക്കിയിട്ടില്ല.
ഇന്റര്‍നെറ്റ് നിയന്ത്രണാവകാശത്തിന്റെ കാര്യം പ്രതിപാദിക്കുന്ന 118 പേജുള്ള റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം അറിയാനായി ട്രായ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ സാങ്കേതികപദങ്ങളും നിയമപദങ്ങളും അടങ്ങിയ ഈ റിപ്പോര്‍ട്ട് സാമാന്യ വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും മനസ്സിലാകാത്ത ഒന്നാണ്. ഇതുവായിച്ച ശേഷം ട്രായി നല്‍കിയിരിക്കുന്ന 20 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ advqos@trai.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഏപ്രില്‍ 24ന് മുന്‍പ് അയച്ചു കൊടുക്കണം. ഇംഗ്ലീഷിലും ഹിന്ദിയിലുമല്ലാതെ പ്രാദേശിക ഭാഷയില്‍ ലഭ്യമല്ലാത്ത ഈ ചോദ്യങ്ങളുടെ ഉത്തരം അത്രയും കഷ്ടപെട്ടു കണ്ടെത്തി ഇതില്‍ പ്രതികരിക്കാന്‍ ആരും ബുദ്ധിമുട്ടില്ല. അത് തന്നെയാണ് അവരുടെയും ഉദ്ദേശം.
എന്താണ് ഡിജിറ്റല്‍ ഇന്ത്യ?
ഇന്ത്യക്കാരന്റെ ദേശഭക്തിയുടേയും മോദിസ്നേഹത്തിന്റേയുമൊക്കെ മറവിൽ ഫേസ് ബുക്ക് ഉടമ മാര്‍ക്ക്സുക്കൻ ബര്‍ഗ് തന്റെ കച്ചവടത്തിന്‌ ആളുകൂട്ടുകയാണ്‌. നമ്മൾ ഡിജിറ്റൽ ഇന്ത്യ സപ്പോർട്ട്‌ ചെയ്ത്‌ പ്രൊഫെയിൽ ഫോട്ടോ ത്രിവർണ്ണമാക്കുമ്പോൾ, നാമറിയാതെ സുക്കറിന്റെ Internet.org സപ്പോർട്ട്‌ ചെയ്യുന്നതായി സമ്മതിക്കുകയാണ്‌ ചെയ്യുന്നത്‌. ഇന്റർനെറ്റിലെ സ്വാതന്ത്ര്യമെല്ലാം നിഷേധിക്കുന്ന നമ്മുടെ ഭാവി അവതാളത്തിലാക്കുന്ന ഫേസ്ബുക്കിന്റെ പദ്ധതിയാണ് അത്‌.
ഡിജിറ്റല്‍ ഇന്ത്യ; പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഫേസ്ബുക്ക് മേധാവി തന്റെ പ്രൊഫൈല്‍ പടം(ഡിപി) ഇന്ത്യന്‍ ദേശീയ പതാകയുടെ ത്രിവര്‍ണ്ണത്തിലാക്കി മാറ്റിയത്. ഇതിന് വലിയ തോതില്‍ പിന്തുണ ലഭിക്കുകയും നിരവധി പേര്‍ കാര്യമറിയാതെ സ്വന്തം പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണത്തിലാക്കുകയും ചെയ്തു. ഇതിനിടെയാണ് ഫേസ്ബുക്കിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്ന പ്രചരണം ഇന്റര്‍നെറ്റ് ഓര്‍ഗ് എന്ന ഫേസ്ബുക്ക് പദ്ധതിക്ക് വേണ്ടിയുള്ള രഹസ്യ പ്രചാരണമാണെന്ന ആരോപണം ഉയരുന്നത്.
ഇന്റര്‍നെറ്റിലെ സമത്വം തകര്‍ക്കുന്നതെന്ന ആരോപണം ഉയര്‍ന്ന ഫേസ്ബുക്ക് പദ്ധതിയാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്. വലിയ തോതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര ടെലികോം വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ഇന്റര്‍നെറ്റ് സമത്വം നിലനിര്‍ത്തണമെന്ന് അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്.
സൗജന്യ നിരക്കില്‍ സാധാരണക്കാരിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചതെന്നാണ് ഫേസ്ബുക്കിന്റെ വാദം. എന്നാല്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പ്രകാരം ഏത് വെബ് സൈറ്റ് കാണണം ഏത് മൊബൈല്‍ ആപ്പ് ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം സര്‍വ്വീസ് പ്രൊവൈഡറായ റിലയന്‍സിന് (ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ ഇന്ത്യയിലെ ഫേസ്ബുക്ക് പങ്കാളി റിലയന്‍സ് ആയിരുന്നു)നല്‍കിയിരുന്നു. ഫേസ്ബുക് നിശ്ചയിക്കുന്ന ഒരു കൂട്ടം വെബ് സൈറ്റുകള്‍ ഈ പദ്ധതി വഴി സൌജന്യമായി ലഭിക്കുമെങ്കിലും മറ്റു സൈറ്റുകള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരും. ഇത് നെറ്റ് ന്യൂട്രാലിറ്റിയെ(ഇന്റര്‍നെറ്റ് സമത്വം) തകര്‍ക്കുമെന്നതുമായിരുന്നു പദ്ധതിക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.
എതിര്‍പ്പുയര്‍ന്നതോടെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ പേര് ഫ്രീ ബേസിക്‌സ് എന്നാക്കി മാറ്റിയിരുന്നു. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പദ്ധതിക്ക് സമ്മതം മൂളുകയാണ് ഫലത്തില്‍ പ്രൊഫൈല്‍ പിക്ചര്‍ നിറം മാറ്റുന്നതിലൂടെ സംഭവിക്കുന്നതെന്നാണ് സാങ്കേതിക വിദഗ്ധര്‍ ആരോപിക്കുന്നത്. internerOrgProfilePicture-PrideAvatar എന്നാണ് ത്രിവര്‍ണ്ണ പ്രൊഫൈല്‍ പിക്ചറിനെ സോഴ്സ് കോഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഡിജിറ്റില്‍ ഇന്ത്യയെയല്ല മറിച്ച് ഇന്റര്‍നെറ്റ് ഓര്‍ഗിനെ പിന്തുണയ്ക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് ആരോപണം.
സുക്കര്‍ബര്‍ഗിന് പിന്നാലെ ക്യാമ്പയിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രൊഫൈല്‍ പിക്ചര്‍ ത്രിവര്‍ണ്ണമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉള്‍പ്പടെയുള്ളവര്‍ പ്രൊഫൈല്‍ പിക്ചര്‍ ത്രിവര്‍ണ്ണമാക്കിയിരുന്നു. ഇത് ഫലത്തില്‍ നെറ്റ് ന്യൂട്രാലിറ്റിയെ തകര്‍ക്കുന്ന ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെ പിന്തുണക്കുന്നതിന് വേണ്ടിയാണ് എന്നത് വ്യക്തമായിരിക്കുന്നു. ഇതൊന്നും അറിയാതെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചവര്‍ വിലക്കിനെ പ്രണയിക്കുന്ന ഈയാമ്പാറ്റകള്‍ ആയി കരിഞ്ഞു വീഴുന്നു.
.

Friday, 4 September 2015

അയുക്തികതയുടെ വര്‍ത്തമാനങ്ങള്‍


                               അയുക്തികതയുടെ വര്‍ത്തമാനങ്ങള്‍
      ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തിലിരുന്ന കാലത്താണ് ജോര്‍ജ് ലൂക്കാച്ച് എന്ന സൈദ്ധാന്തികന്‍ 'യുക്തിയെ തകര്‍ക്കല്‍' എന്ന ഗ്രന്ഥം എഴുതിത്തുടങ്ങിയത്. സാമ്രാജ്യത്വലോകത്ത് യുക്തിരാഹിത്യം അഥവാ അയുക്തികത എങ്ങനെയാണ് ഒരു പ്രതിഭാസമായി രൂപപ്പെടുന്നതെന്ന് ആ പുസ്തകത്തില്‍ ലൂക്കാച്ച് വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തമായ സിദ്ധാന്തമാണത്. ഇന്ത്യയിലെ സാമൂഹികപൊതുബോധം വര്‍ത്തമാനകാലത്ത് അയുക്തികതയുടെ പ്രചാരണതന്ത്രങ്ങളില്‍പ്പെട്ടിരിക്കുകയാണ്. എഴുത്തുകാരും ബുദ്ധിജീവികളുമടക്കം യുക്തിയുടെ കാര്യത്തില്‍ ചില നീക്കുപോക്കുകള്‍ക്ക് തയ്യാറാവുന്നു.
ഇന്ത്യന്‍ഭരണകൂടം സാമ്രാജ്യത്വത്തോട് സന്ധിചെയ്തും അതിന്റെ ഭാഗമായി കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിയും അതോടൊപ്പം വര്‍ഗീയധ്രുവീകരണം ശക്തമാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ആശയലോകം വര്‍ഗീയതയുടെയും മുതലാളിത്തത്തിന്റെയും സങ്കലനമാണ്. ഭരണകൂടത്തിന്റെ ആശയമാണ് സമൂഹത്തില്‍ ആധിപത്യം വഹിക്കുക എന്നതുകൊണ്ടുതന്നെ ഇന്ത്യന്‍ സമൂഹത്തില്‍ മുതലാളിത്തസംസ്‌കാരത്തിനും വര്‍ഗീയസംസ്‌കാരത്തിനും മേല്‍ക്കൈ നേടാനായിരിക്കുന്നു. ഇവ സമൂഹമനസ്സിനെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഫാസിസത്തിെന്റയും മുതലാളിത്തത്തിന്റെയും കാലം യുക്തിരഹിതവാദങ്ങളെയാണ് മുന്നോട്ടുവയ്ക്കുക. ജര്‍മനിയില്‍ ഫാസിസം ആധിപത്യം നേടിയതിനോ അധികാരത്തിലിരുന്നതിനോ സമാനമായ സാഹചര്യമല്ല ഇന്ത്യയില്‍ നിലവിലുള്ളത്. അതേസമയം പ്രചാരണരീതികള്‍ സമാനമാണ്. ഫാസിസത്തിന്റെ സവിശേഷതയായി ദിമിത്രോവ് പറയുന്നു: ''തീവ്രമായ സാമ്രാജ്യത്വ സേവ പ്രകടമാക്കുമ്പോള്‍ത്തന്നെ ദേശരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളേണ്ടതിനെക്കുറിച്ച് ഫാസിസം ജനങ്ങളെ തെറ്റദ്ധരിപ്പിച്ചുകൊണ്ടിരിക്കും''. ഇന്ത്യയില്‍ ദേശരാഷ്ട്രത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാദങ്ങളും സാമ്രാജ്യത്വവുമായുള്ള ഭരണകൂടത്തിന്റെ ബന്ധവും ഫാസിസത്തെത്തന്നെയാണ് ഓര്‍മിപ്പിക്കുന്നത്. ഇന്ത്യന്‍ ദേശീയതയ്ക്കുവേണ്ടിവാദിക്കുമ്പോള്‍ത്തന്നെ ആഗോളമൂലധനവുമായി ശക്തമായ സഖ്യത്തിലാണത്. ദേശീയതയ്ക്കുള്ള പ്രചാരണമാവട്ടെ, ഹിന്ദുത്വത്തെ മുന്‍നിര്‍ത്തിയാണ് നടത്തപ്പെടുന്നത്. ഈ പ്രചാരണങ്ങള്‍ക്ക് അയുക്തികതയുമായി അടുത്ത ബന്ധമാണുള്ളത്.
യാഥാര്‍ഥ്യത്തിനുള്ളില്‍ മനസ്സിലാക്കാനാവാത്ത നിരവധി ഘടകങ്ങളുണ്ട്. നിലവിലുള്ള അറിവു മതിയാവില്ല അവയെ മനസ്സിലാക്കാന്‍. അവിടെ ആവശ്യം നിരന്തരമായ അന്വേഷണമാണ് എന്ന തിരിച്ചറിവാണ് യുക്തിബോധം. എന്നാല്‍, യാഥാര്‍ഥ്യങ്ങളിലെ മനസ്സിലാക്കാനാവാത്ത ഘടകങ്ങളെ അന്ധവിശ്വാസം കൊണ്ട് പരിഹരിക്കാനാണ് അയുക്തികത ശ്രമിക്കുക. ഗണപതി, കര്‍ണ്ണന്‍, രാവണന്‍, പുഷ്പകവിമാനം തുടങ്ങിയ സങ്കല്‍പങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും പാരമ്പര്യം ചാര്‍ത്തിക്കൊടുക്കുന്നത് യുക്തിയെ തകര്‍ക്കുന്നതിനും അയുക്തികതയെ സ്ഥാപിക്കുന്നതിനും തെളിവാണ്. ഇങ്ങനെ യുക്തിയെ തകര്‍ത്ത് അയുക്തികതയെ സ്ഥാപിക്കുന്ന പ്രചാരണതന്ത്രത്തില്‍ ബുദ്ധിജീവികളും എഴുത്തുകാരുമടക്കം വശംവദരാവുന്ന അവസ്ഥയുണ്ടാകും. അത് ഫാസിസത്തിന്റെയും മുതലാളിത്തത്തിന്റെയും സവിശേഷതയാണ്. ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജര്‍മനിയില്‍ അതാണ് സംഭവിച്ചത്.
യുക്തിരാഹിത്യം കേവലം ഒരു പോരായ്മയായി കണക്കാക്കപ്പെടേണ്ട ഒന്നല്ല. വസ്തുനിഷ്ഠതയ്ക്കു മറുപുറത്തുനില്‍ക്കുന്ന ഒരു പ്രവണത മാത്രവുമല്ലത്. മറിച്ച്, ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമായി രൂപപ്പെടുന്ന പ്രതിഭാസമാണ് യുക്തിരാഹിത്യം. അതിനു കീഴ്‌പ്പെടുന്നത് നിരക്ഷരരോ വിദ്യാഭ്യാസമില്ലാത്തവരോ ദരിദ്രരോ വിവേകശൂന്യരോ മാത്രമല്ല, ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും സമ്പന്നരും ബുദ്ധിജീവികളും എഴുത്തുകാരും അതിനു വിധേയരായിത്തീരും. ഏറ്റവും ഒടുവിലത്തെ തെളിവാണ് പി വത്സല ഹിന്ദുത്വത്തെ സംബന്ധിച്ചുനടത്തിയ പരാമര്‍ശങ്ങള്‍.
കേരളം നവോത്ഥാനപാരമ്പര്യത്തില്‍ അഭിമാനിക്കുന്നത് അതു മുന്നോട്ടുവയ്ക്കുന്ന യുക്തിബോധത്തിെന്റ കൂടി പശ്ചാത്തലത്തിലാണ്. ആ യുക്തിബോധമാണ് സാമൂഹികസാംസ്‌കാരികരാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തിയത്. മതബോധത്തിനതീതമായാണ് അതു പ്രവര്‍ത്തിച്ചത്. 'ഒരു ജാതി ഒരു മതം' എന്നതില്‍ നിന്ന് 'മതമേതായാലും' എന്ന ആശയത്തിലേക്കുള്ള വളര്‍ച്ച അതാണ് വ്യക്തമാക്കുന്നത്. അതോടൊപ്പം 'ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്' എന്ന ആശയത്തിനും സ്വീകാര്യതയും നിലനില്‍പുമുണ്ടായി. യുക്ത്യധിഷ്ഠിതമായ ഉള്‍ക്കൊള്ളലടങ്ങുന്ന ഈ സവിശേഷതയാണ് പി വത്സല ഉള്‍പ്പെടെ നിരവധി എഴുത്തുകാരെ സൃഷ്ടിച്ചത്. പി വത്സലയുടെ കൃതികളിലെ മാനവികതയുടെ ദര്‍ശനത്തെ തിരിച്ചറിഞ്ഞതും സ്വീകരിച്ചതും യുക്തിബോധാധിഷ്ഠിതമായ ഭാവുകത്വമാണ്. അതു വിസ്മരിച്ചുകൊണ്ടാണ് അയുക്തികതയുടെ മിഥ്യാമണ്ഡലത്തിലേക്ക് പി വത്സല കടന്നുചെന്നിരിക്കുന്നത്.
ഇന്ത്യയുടെ സംസ്‌കാരത്തില്‍ വിവിധ മതങ്ങളുടെ ഉള്‍ച്ചേരലിന്റെ യുക്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ഒരു മതത്തെ സവിശേഷമാക്കി മറ്റുള്ളവയെ പുറന്തള്ളുന്നതില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ അയുക്തികതയാണ്. മതന്യൂനപക്ഷങ്ങളും ഭാഷാന്യൂനപക്ഷങ്ങളും സ്ത്രീകളും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന മുഴുവന്‍ ജനതയും ഉള്‍ച്ചേരുന്നതിലാണ് യുക്തിയുള്ളത്. ഈ യുക്തിയാണ് ഇന്ത്യയുടെ ഐക്യം എന്ന യാഥാര്‍ഥ്യത്തിലുള്ളത്. ഈ യാഥാര്‍ഥ്യത്തിലടങ്ങുന്ന യുക്തിയുടെ സ്ഥാനത്ത് അയുക്തികതയെ സ്ഥാപിക്കാനാണ് ഹിന്ദുത്വത്തെ പ്രകീര്‍ത്തിക്കുന്നതിലൂടെ പി വത്സല ചെയ്യുന്നത്.
വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം സംസ്‌കാരമാണ്. മതസംസ്‌കാരത്തെ ദേശീയസംസ്‌കാരമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് വര്‍ഗീയത നടത്തുന്നത്. മതവിശ്വാസത്തെയും ജാതിബോധത്തെയും ഉപയോഗിച്ചുകൊണ്ടാണ് ഭൂരിപക്ഷവര്‍ഗീയത പ്രവര്‍ത്തിക്കുന്നത്. അത് ചരിത്രത്തെയും ശാസ്ത്രത്തെയും മതവുമായി ബന്ധപ്പെടുത്തുന്നു. ഇത് ഇന്ത്യന്‍ ദേശീയതയ്ക്കു ചേര്‍ന്നതല്ല. കാരണം ഇന്ത്യയെ സംബന്ധിച്ച് ഭിന്നമതങ്ങളുടെ ഭിന്നസംസ്‌കാരങ്ങള്‍ ഉള്‍ച്ചേരുന്നതാണ് ദേശീയ സംസ്‌കാരം. മതനിരപേക്ഷജനാധിപത്യത്തിനു മാത്രമേ ആ ദേശീയവികാരത്തെ നിലനിര്‍ത്താനും സംരക്ഷിക്കാനുമാവൂ. മതത്തിന്റെയും ജാതി, ലിംഗം, വര്‍ണം തുടങ്ങിയവയുടെയും അടിസ്ഥാനത്തില്‍ പൗരരെ വിഭജിക്കുന്നത് ഫാസിസത്തിന്റെയും വര്‍ഗീയതയുടെയും തന്ത്രമാണ്. അയുക്തികത എന്ന പ്രതിഭാസമായി അത് രൂപപ്പെടുമ്പോഴാണ് പി വത്സലയുടേതു പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. വിശാലമായ ഇന്ത്യന്‍ ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുകയെന്നാല്‍ മതനിരപേക്ഷജനാധിപത്യബോധമെന്ന യുക്തിയുടെ ഭാഗമാവുക എന്നാണര്‍ഥം. ഇന്ത്യന്‍ ദേശീയത എന്ന വികാരത്തെ സംരക്ഷിക്കുവാന്‍ അതു മാത്രമാണ് പരിഹാരം.
ഡോ. പി എസ് ശ്രീകല, chintha weekly

ഇത് ന്യൂനപക്ഷ പ്രീണനമല്ല


ഇതൊരു 'ന്യൂനപക്ഷ പ്രീണന'ത്തിന്റെ കഥയാണ്. ഡല്‍ഹിയില്‍ നടന്നത്. നടത്തിയത് സിപിഐ എം. ഉത്തര്‍പ്രദേശിലെ ലോണിക്കടുത്താണെങ്കിലും ഡല്‍ഹിയിലെ കരവാള്‍ നഗര്‍ നിയമസഭാ മണ്ഡലത്തിലാണ് ശ്രീറാം കോളനി സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയില്‍ 85-90 ശതമാനം പേരും മുസ്ലീങ്ങള്‍. ഇതിനടുത്തു തന്നെയാണ് ഖജ്ജൂരി, സോണിയാ വിഹാര്‍, ഗംഗാവിഹാര്‍ കോളനികള്‍. ഈ കോളനികളൊക്കെ ഭരിക്കുന്ന പാര്‍ടികളുടെ വലിയ വോട്ടുബാങ്കുകളാണ്. ഈ നിയമവിരുദ്ധ കോളനികള്‍ക്കൊക്കെ സര്‍ക്കാര്‍ അനുമതി വാങ്ങിച്ചുകൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് വോട്ടുപിടുത്തം. ഇപ്രാവശ്യം ഈ മണ്ഡലത്തില്‍നിന്ന് ജയിച്ചത് ആം ആദ്മി പാര്‍ടിക്കാരനായ കപില്‍ മിശ്ര. ഇപ്പോള്‍ അദ്ദേഹമാണ് ഡല്‍ഹിയിലെ നിയമവകുപ്പു മന്ത്രി. കപില്‍ മിശ്ര എഎപിക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ അച്ഛന്‍ ഇപ്പോഴും ബിജെപിയുടെ പ്രാദേശിക നേതാവായി തുടരുന്നു.
ശ്രീറാം കോളനിയിലൊരു പാര്‍ക്കുണ്ട്. കോളനിക്കാരുടെ ഈദ് നമസ്‌കാരവും ദസറ ആഘോഷവുമൊക്കെ നടക്കാറുള്ളത് ഈ പാര്‍ക്കില്‍വെച്ചാണ്. ഏതാനും വര്‍ഷം മുമ്പ് ഇവിടെ ഒരു ആര്‍എസ്എസ് ശാഖ ആരംഭിച്ചു. കോളനിയില്‍നിന്ന് മൂന്നോ നാലോ പേര്‍ മാത്രമാണ് ശാഖയില്‍ എത്താറുണ്ടായിരുന്നത്. ബാക്കിയുള്ളവരൊക്കെ പുറമെ നിന്നായിരുന്നു വന്നിരുന്നത്.
ശാഖയില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളൊന്നുമല്ല നടന്നിരുന്നത്. ന്യൂനപക്ഷ സമുദായക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നതെങ്ങനെ എന്നതായിരുന്നു അവിടത്തെ പഠന വിഷയം. ഒപ്പം ചുറ്റും താമസിക്കുന്ന മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളും സ്ഥിരമായി അവിടെനിന്ന് ഉയര്‍ന്നിരുന്നു. മോഡി അധികാരത്തിലേറിയതോടെ മുദ്രാവാക്യത്തിന്റെ സ്വഭാവം മാറി. ''ഇന്ത്യ ഇപ്പോള്‍ ഞങ്ങളുടേതാണ്; മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് ഓടിക്കോ'' (അബ് ഹമാരാ ഹിന്ദുസ്ഥാന്‍; മുല്ലാ ഭാഗോ പാകിസ്താന്‍) എന്നായി പുതിയ മുദ്രാവാക്യം.
ശാഖ തുടങ്ങുന്നതിനുമുമ്പ് പ്രഭാത സവാരിക്കാരും കളിക്കാനെത്തുന്ന കുട്ടികളും 'കിസ' പറയാനെത്തുന്ന സ്ത്രീകളുമൊക്കെ പാര്‍ക്കില്‍ എത്താറുണ്ടായിരുന്നു. ഇവരില്‍ എല്ലാ മതക്കാരുമുണ്ടായിരുന്നു. എന്നാല്‍ ശാഖ വരികയും അവര്‍ അവിടെ ഒരു പ്ലാറ്റ് ഫോം പണിയുകയും ചെയ്തതോടെ പാര്‍ക്കിന്റെ നിയന്ത്രണം പതുക്കെ പതുക്കെ അവര്‍ കയ്യടക്കി. ശാഖ പിരിയുമ്പോള്‍ അവര്‍ ദണ്ഡുകൊണ്ട് നിലത്തടിച്ച് ശബ്ദമുണ്ടാക്കാനും പിന്നീട് തൊട്ടടുത്തുള്ള മുസ്ലിം വീടുകള്‍ക്കുമേല്‍ അടിച്ച് ശബ്ദമുണ്ടാക്കാനും തുടങ്ങി. കോളനി നിവാസികള്‍ ഇതൊക്കെ അപ്പപ്പോള്‍ ഡല്‍ഹി ഗവണ്‍മെന്റിനെയും പൊലീസ് അധികാരികളെയും അറിയിച്ചുകൊണ്ടിരുന്നു. പക്ഷേ യാതൊരു നടപടിയുമുണ്ടായില്ല.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ പരാതി പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്ന സ്ഥിതിയായി. ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് നടക്കുന്ന നമസ്‌കാര നടപടികള്‍ സമാധാനപരമായി നടത്താനാവില്ല എന്ന സ്ഥിതിവിശേഷം സംജാതമായി. കോളനി നിവാസികളും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ഈ വിവരം വൃന്ദാകാരാട്ടിനെ അറിയിച്ചു. അവര്‍ പൊലീസ് കമ്മീഷണറെ കണ്ട് സ്ഥിതി വിശേഷത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തി. സിപിഐഎം പ്രവര്‍ത്തകര്‍ ഈദ് നമസ്‌കാരം സമാധാനപരമായി നടത്തുന്നതിന് സഹായവുമായി രംഗത്തുവന്നു. ഇതോടെ മുഖ്യധാരാ മാധ്യമങ്ങളും രംഗത്തുവന്നു.
ക്വാദി മസ്ജിദിലെ ഗുലാം മുഹമ്മദ് മുര്‍ത്താസയാണ് നമാസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. സിപിഐ എമ്മിന്റെ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ് സമാധാനത്തോടും സന്തോഷത്തോടുംകൂടെ ഈദ് നമസ്‌കാരം നടത്താനായതെന്ന് അദ്ദേഹം വ്യക്തമാക്കുകയും സിപിഐ എമ്മിന് പരസ്യമായി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എല്ലാ സമുദായക്കാരും പാര്‍ക്കില്‍ ഒത്തുചേരുകയും ഈദ് ആശംസകള്‍ നേരുകയും ചെയ്തു.
ഇസ്ലാം മതവിശ്വാസികള്‍ക്ക് സമാധാനപരമായി ആരാധന നടത്തുന്നതിനു വേണ്ടി നിലകൊള്ളുകയാണ് സിപിഐ എം ചെയ്തത്. അത് ഹിന്ദുക്കള്‍ക്ക് എതിരായിട്ടായിരുന്നില്ല; ഹിന്ദു വര്‍ഗീയവാദികള്‍ക്ക് എതിരായിട്ടായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടു കിട്ടുമോ ഇല്ലയോ എന്നു നോക്കിയല്ല സിപിഐ എം ഇതു ചെയ്തത്. ന്യൂനപക്ഷത്തിന്റെ ആരാധനയ്ക്കുള്ള അവകാശം സംരക്ഷിക്കുക മാത്രമാണ് സിപിഐ എം ചെയ്തത്. അത് ചെയ്യാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ കഴിയൂ. അതിനെ ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കുന്നവര്‍ ഹിന്ദുവര്‍ഗീയ വാദികളുടെ മുദ്രാവാക്യമാണ് ഏറ്റു വിളിക്കുന്നത്.
കെ എ വേണുഗോപാലന്‍,chintha weekly