കേരളത്തിന് അപമാനമായി വിശ്വമലയാള മഹോത്സവം
മുഖ്യപ്രഭാഷകന്‍ 5 മാസം മുമ്പ് മരിച്ച കവി; ഗംഗോപാധ്യായയെയും അറിയില്ല
തിരു: സാഹിത്യവും ഭാഷയും അറിയാത്തവരുടെ സംഘാടന വീഴ്ചകൊണ്ട് മലയാളത്തിന് അപമാനമായി മാറിയ വിശ്വമലയള മഹോത്സവത്തില്‍ ഭാഷയെയും സാഹിത്യത്തെയും അവഹേളിക്കുന്നത് തുടരുന്നു. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ചത്തെ സെമിനാറിലെ മുഖ്യപ്രഭാഷകന്‍ അഞ്ചുമാസംമുമ്പ് അന്തരിച്ച കവിയും ദളിത് പ്രവര്‍ത്തകനുമായ സണ്ണി കവിക്കാടാണ്. കോട്ടയം മധുരവേലി സ്വദേശിയായ സണ്ണി 2012 മെയ് 14നാണ് മരിച്ചത്. വൈകിട്ട് കനകക്കുന്ന് പുസ്തകോത്സവത്തില്‍ നടക്കുന്ന “ദളിത് ജീവിതം കാലങ്ങളിലൂടെ” എന്ന സെമിനാറിലാണ് സണ്ണിമുഖ്യപ്രഭാഷകനാകുന്നത്. അകാലത്തില്‍ പൊലിഞ്ഞ കവിക്ക് ഒരാദരംപോലും ഇതുവരെ അര്‍പ്പിക്കാത്ത സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയുമാണ് എം ടി വാസുദേവന്‍നായരടക്കം പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷകനായി പരേതനെ നിയോഗിച്ചിരിക്കുന്നത്. മഹോത്സവത്തിന്റെ വാര്‍ത്താപത്രികയിലും തെറ്റുകളുടെ പൂരമാണ്. ഒരാഴ്ചമുമ്പ് അന്തരിച്ച വിഖ്യാത ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ മഹോത്സവനടത്തിപ്പുകാര്‍ക്ക് കന്നട കവി ഡോ. സിദ്ധലിംഗപട്ടണ ഷെട്ടിയാണ്. കന്നട കവിയുടെ പേരും തെറ്റി. പട്ടണഷെട്ടി എന്നതിനു പകരം പട്ടാന്‍ ഷെട്ടി എന്നാണ് നല്‍കിയിരിക്കുന്നത്. മഹോത്സവം ധൂര്‍ത്തിനാണെന്നുള്ള സാഹിത്യ അക്കാദമി അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് പരേതനെ മുഖ്യ പ്രഭാഷകനാക്കിയതിലൂടെ വെളിപ്പെടുന്നത്. പ്രഭാഷണത്തിന് പരേതന്‍ വന്നില്ലെങ്കിലും പരിപാടികഴിഞ്ഞ് യാത്രപ്പടി കണക്കില്‍ പരേതനും വന്‍ തുക ചെലവഴിക്കുമെന്നുറപ്പ്്. സാഹിത്യകാരന്മാരെ അറിയാതെ പ്രതിമകള്‍ സ്ഥാപിച്ചും കവികളെ ഗ്രേഡ് തിരിച്ച് അപമാനിച്ചും സാക്ഷരകേരളത്തിന് അപമാനമായി മാറിയ മഹോത്സവത്തില്‍ ദേശീയ സാഹിത്യനായകരെയും അപമാനിച്ചിരിക്കുകയാണ്.
ദേശാഭിമാനി 30 ഒക്ടോബര്‍ 2012
വിശ്വമലയാള മഹോത്സവം യാത്രാബത്ത കൊടുക്കാന്‍ കവികളെ ഗ്രേഡ് തിരിച്ചു
എം വി പ്രദീപ്
തിരു: മലയാള സാഹിത്യനായകരോട് വിശ്വമലയാളമഹോത്സവ നടത്തിപ്പുകാരുടെ മാപ്പര്‍ഹിക്കാത്ത അവഹേളനം വീണ്ടും. സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യസംഭാവനകള്‍ അര്‍പ്പിച്ച പ്രിയ കവികളെ എ, ബി, തെരുവ് കവി എന്നിങ്ങനെ വേര്‍തിരിച്ച് സംഘാടകര്‍ അപമാനിച്ചു. ഭാഷയിലും സാഹിത്യത്തിലും കേട്ടുകേള്‍വിയില്ലാത്ത ഗ്രേഡ് തിരിക്കല്‍, കവിസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യാത്രാ ഇനത്തിലും മറ്റും നല്‍കുന്ന തുക നിശ്ചയിക്കാനാണെന്നാണ് ഔദ്യോഗികഭാഷ്യം. കേരളത്തിലെ പ്രമുഖ കവികളെ പോലും തെരുവ് കവികളുടെ പട്ടികയില്‍ പെടുത്തി. എന്നാല്‍, സാംസ്കാരിക വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫിലുള്ള സാഹിത്യകാരന്റെയും പാര്‍ശ്വവര്‍ത്തികളായ ചിലര്‍ക്ക് ഉയര്‍ന്ന ഗ്രേഡുണ്ട്. സാഹിത്യനായകരുടെ പ്രതിമയെന്ന പേരില്‍ മറ്റുള്ളവരുടെ പ്രതിമ സ്ഥാപിച്ച മണ്ടത്തരത്തിനു പിന്നാലെയാണ് കവികളെ തരംതിരിച്ചുള്ള അധിക്ഷേപം. വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കവിസമ്മേളനങ്ങളിലോ സാഹിത്യചര്‍ച്ചകളിലോ ഒന്നും മധ്യതിരുവിതാംകൂറിലെയോ വടക്കന്‍ ജില്ലകളിലെയോ സാഹിത്യകാരന്മാരെ അധികം ഉള്‍പ്പെടുത്തിയിട്ടില്ല. പുരോഗമന സാഹിത്യ പക്ഷത്തുള്ള കവികളെ അവഗണിക്കാന്‍ പ്രത്യേക ശ്രദ്ധ കാട്ടിയിട്ടുമുണ്ട്. മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര സന്ധ്യകളിലെ കാവ്യസദസ്സുകളില്‍ പങ്കെടുത്ത കവികളെയാണ് തെരുവ് കവികള്‍ എന്ന വിഭാഗത്തില്‍ പെടുത്തിയത്. എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയ കവികള്‍ക്ക് പതിനായിരം രൂപ നല്‍കുമ്പോള്‍ തെരുവ് കവി വിഭാഗത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ യുവകവികള്‍ക്ക് കൊടുത്തത് 500 രൂപയാണ്. മഹോത്സവത്തിന്റെ വിളംബരസന്ധ്യകള്‍ക്കും ജാഥയ്ക്കുമായി അഞ്ചുലക്ഷം രൂപയാണ് അനുവദിച്ചത്. ശുഷ്കമായ വിളംബരജാഥയ്ക്കാകട്ടെ അമ്പതിനായിരം രൂപപോലും ചെലവഴിച്ചിട്ടില്ല. 30 കവികളെയാണ് തെരുവ് കവികളുടെ പട്ടികയില്‍പെടുത്തിയത്. ഇവര്‍ക്ക് ആകെ നല്‍കിയത് 15,000 രൂപയാണ്. തലസ്ഥാനത്ത് താമസമാക്കിയ പല പ്രമുഖരെയും മഹോത്സവത്തില്‍ പങ്കെടുപ്പിക്കാതെ പേരിന് നടത്തുന്ന വിളംബര പരിപാടികളിലേക്ക് മാത്രമാണ് ക്ഷണിച്ചത്. ചിലരെ ക്ഷണിച്ചിട്ടുമില്ല. മലയാള ചലച്ചിത്രഗാനശാഖയിലും കവിതാരംഗത്തും ശ്രദ്ധേയ സംഭാവന നല്‍കിയ ചുനക്കര രാമന്‍കുട്ടിയെ സംഘാടകര്‍ അവഗണിച്ചു. മണ്‍മറഞ്ഞ മഹാസാഹിത്യപ്രതിഭകളെപോലും അറിയാതെ പ്രതിമകള്‍ സ്ഥാപിച്ച് ഭാഷയ്ക്കും സാഹിത്യത്തിനും നാണക്കേടുണ്ടാക്കിയ ഒരു സംഘം സംഘടിപ്പിക്കുന്ന ഭാഷാമഹോത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാത്തത് ഭാഗ്യമായി കരുതുന്നതായി ചുനക്കര രാമന്‍കുട്ടി പറഞ്ഞു.
ദേശാഭിമാനി 28 ഒക്ടോബര്‍ 2012
കേരളത്തിന് അപമാനമായി വിശ്വമലയാള മഹോത്സവം
തിരു: ഭാഷയും സാഹിത്യവും എന്തെന്നറിയാത്ത ഒരു സംഘത്തെ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മലയാളത്തിന് അപമാനമായി. മണ്‍മറഞ്ഞ സാഹിത്യനായകരുടെ പ്രതിമകള്‍ തെറ്റായി സ്ഥാപിച്ചും വികൃതമാക്കിയും അപമാനിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഖേദപ്രകടനം നടത്തി തലയൂരാന്‍ സാംസ്കാരികമന്ത്രിയുടെ ശ്രമം. മലയാളത്തിന്റെ സ്കോട്ട് സി വി രാമന്‍പിള്ളയുടെ രൂപവും ബെഞ്ചമിന്‍ ബെയ്ലിയുടെ സംഭാവനകളും മലയാളത്തിന്റെ കാല്‍പ്പനികവസന്തം ചങ്ങമ്പുഴയുടെ ജീവിതദൈര്‍ഘ്യവും അറിയാത്തവര്‍ക്കെതിരെ നടപടിക്ക് സാംസ്കാരികവകുപ്പോ മന്ത്രിയോ തയ്യാറല്ല. മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജായും എഴുതിയ സി വി രാമന്‍പിള്ളയ്ക്കുപകരം ഭൗതികശാസ്ത്രജ്ഞന്‍ സി വി രാമന്റെ പ്രതിമ ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ സ്ഥാപിച്ചാണ് അപമാനിച്ചത്. ഇത് വെറും സാങ്കേതിക പിശകായി കണ്ട സാംസ്കാരികമന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ഖേദപ്രകടനം നടത്തി തലയൂരാനാണ് ശ്രമിച്ചത്. ആവര്‍ത്തിച്ച് ചോദിച്ചശേഷമാണ് സംഭവം അന്വേഷിക്കാമെന്ന് വ്യക്തമാക്കിയത്. നഗരത്തില്‍ പലഭാഗങ്ങളിലും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് വിശ്വമലയാള സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച പ്രതിമകളും വിവരണങ്ങളും വികൃതവും അബദ്ധജടിലവുമാണ്. ”മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ബഞ്ചമിന്‍ ബെയ്ലി” എന്നാണ് പാളയത്ത് സ്ഥാപിച്ച ബെയ്ലിയുടെ പ്രതിമയ്ക്ക് വിശദീകരണക്കുറിപ്പ്.കേരളത്തിലെത്തി സംസ്കൃതം, മലയാളം, സുറിയാനി ഭാഷകളില്‍ പാണ്ഡിത്യം നേടി ആദ്യ ഇംഗ്ലീഷ്-മലയാളം നിഘണ്ടു തയ്യാറാക്കിയ മഹാനെ മതപരിവര്‍ത്തകനാക്കി ചുരുക്കിയതിലൂടെ നാടിന്റെ മതേതരപാരമ്പര്യത്തെകൂടിയാണ് അടിയറ വച്ചത്. മലയാളകവിതയില്‍ കാല്‍പ്പനികതയുടെ വസന്തം വിരിയിച്ച് യൗവനത്തില്‍ കൊഴിഞ്ഞുപോയ അനശ്വരപ്രതിഭ ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് ശില്‍പ്പത്തില്‍ വൃദ്ധപരിവേഷം നല്‍കി സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും അപമാനിച്ചു. പോരായ്മ ചൂണ്ടിക്കാട്ടിയിട്ടും വികലരൂപം എടുത്തുമാറ്റാതെ അപമാനിക്കല്‍ തുടരുകയാണ്. ലോകം ശ്രദ്ധിക്കേണ്ട ഭാഷാസമ്മേളന നടത്തിപ്പിന് മന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളെ മാത്രം കുത്തിനിറച്ചാണ് സംഘാടക സമിതിയുണ്ടാക്കിയത്. സാഹിത്യ അക്കാദമി അംഗങ്ങളെപ്പോലും സഹകരിപ്പിക്കാതെ വിശ്വമലയാള സമ്മേളനം നടത്തുന്നതിനെ മന്ത്രി ന്യായീകരിച്ചത് എല്ലാവര്‍ക്കും സ്ഥാനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ്. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ബാലചന്ദ്രനടക്കം അക്കാദമിയിലെ ഭൂരിപക്ഷം അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. മലയാള സാഹിത്യലോകം കൈവിട്ട മഹോത്സവം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപ അപഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘാടനത്തില്‍ പോരായ്മകളുണ്ടെന്നും വീഴ്ച പരിഹരിക്കുമെന്നും പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് മന്ത്രിയും കൂട്ടാളികളും. 30നും 31നും നവംബര്‍ ഒന്നിനും നടക്കുന്ന മഹോത്സവത്തിന് വിളംബരമായി സംഘടിപ്പിച്ച പരിപാടികളെല്ലാം ദയനീയപരാജയമായിരുന്നു.
ദേശാഭിമാനി 28 ഒക്ടോബര്‍ 2012
No comments:
Post a Comment